ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. രണ്ട് മാസത്തിനകം പരീക്ഷണാടിസ്ഥാനത്തിലാകും ഇതിന്റെ പ്രവർത്തനം തുടങ്ങുക. ഒരു വർഷമെങ്കിലും ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തി നോക്കുമെന്നും, എന്നാൽ ഇതിന്റെ അർത്ഥം ആരും പൊതിച്ചോറ് നൽകേണ്ട എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രി പരിസരത്ത് ബാനറും കൊടിയും കെട്ടി ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന മന്ത്രിയുടെ മുൻ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഡിവൈഎഫ്‌ഐക്കെതിരെ തുറന്നടിച്ച മന്ത്രി, ആശുപത്രിയുടെ അകത്ത് ഉത്തരവാദിത്തം സർക്കാരിനും മന്ത്രിക്കുമാണെന്നും ഡിവൈഎഫ്‌ഐക്കല്ലെന്നും ആറന്മുളയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ ആരോഗ്യ മന്ത്രിക്ക് ഈഗോ ആണെന്നായിരുന്നു പി.എ. മുഹമ്മദ് റിയാസ് എം.എൽ.എയുടെ പ്രതികരണം. കൊടിയുടെ നിറം നോക്കിയല്ല ഭക്ഷണം കൊടുക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും വ്യക്തമാക്കി. സന്നദ്ധ സംഘടനകളുമായി ചർച്ച നടത്തി ആലപ്പുഴയിൽ ആദ്യം ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഒരു കാരണവശാലും ആശുപത്രിക്ക് അകത്ത് ഒരു രാഷ്ട്രീയ പാർട്ടിയെയും കയറാൻ അനുവദിക്കില്ലെന്നും, പൊതിച്ചോറ് രാഷ്ട്രീയ പാർട്ടികളുടെ പേരും കൊടിയും വെച്ചല്ല കൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ്, സേവാഭാരതി തുടങ്ങി ഒരു സംഘടനയും ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ഇനി വേണ്ടെന്നും, ഇടതു കൈ കൊടുക്കുന്നത് വലതു കൈ അറിയരുതെന്നാണ് നയമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി
