ദില്ലി: ഹരിയാനയിലെ യമുനാനഗറിൽ ലൈംഗികാതിക്രമത്തിന് ഇരയായ പതിനൊന്നുകാരി പ്രസവിച്ചു. യമുനാനഗർ ഡിസ്ട്രിക്റ്റ് സിവിൽ ആശുപത്രിയിൽ വെച്ച് ബുധനാഴ്ചയാണ് കുട്ടി പെൺകുഞ്ഞിന് ജന്മം നൽകിയത്. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇവരെ ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്ന് യമുനാനഗർ ചീഫ് മെഡിക്കൽ ഓഫീസർ (CMO) ഡോ. ജതീന്ദർ സിങ് വ്യക്തമാക്കി. ജനിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ പെൺകുട്ടിയുടെ കുടുംബം സമ്മതിച്ചതായി പോലീസ് അറിയിച്ചു.കഴിഞ്ഞ മെയ് മാസത്തിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സ്‌കൂളിൽ വെച്ച് കഠിനമായ വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് കുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2022 നവംബർ മുതൽ ഇയാൾ പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി.
