ന്യൂഡൽഹി: പ്രയാഗ്‌രാജിൽനിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ആർ.എ.സി. ടിക്കറ്റിൽ യാത്ര ചെയ്ത രണ്ട് അപരിചിതരായ യാത്രക്കാർക്ക് ഒരു പുതപ്പ് മാത്രം നൽകിയ സംഭവത്തിൽ റെയിൽവേയ്ക്ക് 25,000 രൂപ പിഴ വിധിച്ചു. സേവനത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തി ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
2022 ഒക്ടോബർ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു യാത്രക്കാരനൊപ്പം ഒരേ സീറ്റ് പങ്കിട്ട് യാത്ര ചെയ്ത ഇവർക്ക് റെയിൽവേ അറ്റൻഡന്റ് ഇരുവർക്കുമായി ഒരു പുതപ്പും ഒരു തലയണയും രണ്ട് ബെഡ്ഷീറ്റുമാണ് നൽകിയത്. 2009-ലെ കേന്ദ്ര സർക്കുലർ പ്രകാരം ആർ.എ.സി. യാത്രക്കാർക്കും ബെഡ്‌റോൾ ചാർജ് ടിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുതപ്പും ബെഡ്ഷീറ്റും നൽകേണ്ടതാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
സംഭവത്തിൽ കരാറുകാരന് റെയിൽവേ 1000 രൂപ പിഴ ചുമത്തിയെങ്കിലും പരാതിക്കാരന് നഷ്ടപരിഹാരമൊന്നും നൽകിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് യാത്രക്കാരൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
പരാതി ഡൽഹി കമ്മീഷന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നും ആവശ്യപ്പെട്ടാൽ അധിക പുതപ്പ് നൽകാറുണ്ടെന്നുമായിരുന്നു റെയിൽവേയുടെ വാദം. എന്നാൽ പരാതിക്കാരൻ ഡൽഹി കമ്മീഷന്റെ പരിധിയിൽ താമസിക്കുന്നയാളായതിനാൽ പരാതി നിലനിൽക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.
തുടർന്ന് യാത്രക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടിനും സേവനത്തിലെ വീഴ്ചയ്ക്കും നഷ്ടപരിഹാരമായി 20,000 രൂപയും കേസ് ചെലവിലേക്ക് 5,000 രൂപയും ചേർത്ത് മൊത്തം 25,000 രൂപ നൽകാൻ ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു.
