കോഴിക്കോട് : ഇന്നലെ അന്തരിച്ച പാലേരി രമേശൻ്റെ സംസ്‌കാരം ഇന്ന് പകൽ 11 മണിക്ക് മടപ്പള്ളിയിലെ വീട്ടുവളപ്പിൽ. പതിനായിരങ്ങളുടെകണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി ജനനായകൻ യാത്രയാകും.
ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തിന് ചിറകുകളേകിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊ സൈറ്റിയെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും ചെയ്ത സഹകരണപ്രസ്ഥാനത്തിന്റെ അധികായൻ പാലേരി രമേശന് ഇന്നലെ കോഴിക്കോടിന്റെ മണ്ണിൽ ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു.
തൊഴിലാളികൾക്ക് വേണ്ടി തൊഴിലാളികളുടെ സഹകരണ പ്രസ്ഥാനത്തെ ആഗോളതലത്തിലെക്ക് ഉയർത്തിയ സഹകാരിയെ ഒരുനോക്കുകാനും അന്ത്യോപചാരമർപ്പിക്കാനും സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് ആളുകൾ ഒഴുകിയെത്തി.
പ്രതിസന്ധികളുടെ കടലുകൾ താണ്ടി അതിജീവനത്തിൻ്റെ കരുത്ത് നേടിയ പാവപ്പെട്ട കൂലിവേലക്കാരുടെ സംഘം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) ഇന്ന് രാജ്യത്തിന് അഭിമാനമായി ലോകത്തിൻ്റെ നെറുകയിൽ വളർന്ന് പന്തലിച്ച് നൂറ് വർഷം പിന്നിടുമ്പോൾ, വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് മൂന്ന് പതിറ്റാണ്ട് നേതൃത്വം നൽകിയ പാലേരി രമേശൻ എന്ന സൗമ്യമുഖൻ വിട പറയുമ്പോൾ, യോദ്ധാവിനെ നഷ്ടമായ പടക്കളത്തിൻ്റെ മൂകതയാണ് ഇവിടെ.
