ഇന്ത്യൻ ക്രിക്കറ്റിലെ ഫിറ്റ്‌നസ് സംസ്കാരം തന്നെ മാറ്റിമറിച്ച വിരാട് കോലിയിൽ നിന്ന് ലഭിച്ച വിലപ്പെട്ട ഉപദേശങ്ങളെക്കുറിച്ചും, പിന്നീട് അത് തുടരാൻ സാധിക്കാതെ പോയതിനെക്കുറിച്ചും തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. ജിയോസ്റ്റാറിന്റെ ‘ബിലീവ്’ എന്ന ഷോയിലാണ് സഞ്ജു കോലിയുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.
ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാംപിനിടെ ജിമ്മിൽ കഠിനമായി വർക്കൗട്ട് ചെയ്യുകയായിരുന്ന കോലിയോട് ‘പാജി, ഫിറ്റ്നെസ് നിലനിർത്താൻ എനിക്കും എന്തെങ്കിലും ഉപദേശം തരൂ’ എന്ന് ആവശ്യപ്പെട്ടപ്പോഴാണ് അന്താരാഷ്ട്ര തലത്തിൽ തിളങ്ങാൻ പിന്തുടരേണ്ട വഴികളെക്കുറിച്ച് കോലി സംസാരിച്ചത്.
“വിരാട് ഭായ് കാര്യങ്ങൾ വളരെ വ്യക്തമായി തുറന്നു പറയുന്ന ആളാണ്. ജിമ്മിൽ അദ്ദേഹത്തിന്റെ ഊർജവും അർപ്പണബോധവും കാണുന്നത് തന്നെ പ്രത്യേക അനുഭവമാണ്. അന്താരാഷ്ട്ര തലത്തിൽ നീണ്ട കരിയർ വേണമെങ്കിൽ തീർത്തും വ്യത്യസ്തമായ ഒരു ജീവിതശൈലി വേണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
ഏത് തരം ഭക്ഷണമാണ് കഴിക്കേണ്ടതെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും അദ്ദേഹം കൃത്യമായി പറഞ്ഞു തന്നു. അടുത്ത 10 വർഷം ഇത് പാലിച്ചാൽ മികച്ചൊരു കരിയർ നിനക്ക് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി,” സഞ്ജു ഓർത്തെടുത്തു.
കോലി നിർദേശിച്ച കടുത്ത ഡയറ്റും വർക്കൗട്ട് രീതികളും അതേപടി ജീവിതത്തിൽ പകർത്തിയെങ്കിലും ആ കാർക്കശ്യം ദീർഘകാലം നിലനിർത്താൻ തനിക്ക് സാധിച്ചില്ലെന്ന് സഞ്ജു സമ്മതിച്ചു. പിന്നീട് ഇത്രയും കഠിനമായ ജീവിതരീതി കൊണ്ടുപോകാൻ കഴിയാതെ ട്രാക്ക് തെറ്റുകയായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിലെ കടുത്ത മത്സരങ്ങളെക്കുറിച്ചും സഞ്ജു അഭിമുഖത്തിൽ സംസാരിച്ചു. മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ശ്രമിക്കുന്നതിനേക്കാൾ സ്വന്തം ശൈലിയിൽ കളി ആസ്വദിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. 2028-ലെ ടി20 ലോകകപ്പ് ടീം സെലക്ഷനിൽ കാര്യങ്ങൾ അനുകൂലമായില്ലെങ്കിലും, ലഭിച്ച അവസരങ്ങളിലും കടന്നുപോയ വഴികളിലും സന്തോഷവാനായിരിക്കുമെന്നും സഞ്ജു വ്യക്തമാക്കി.
