ന്യൂഡൽഹി: രാജ്യത്തെ കളിപ്പാട്ട വ്യവസായം കൂടുതൽ ശക്തിപ്പെടുത്താനും ലോക വിപണിയുടെ മുൻനിരയിലെത്തിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതിക്ക് രൂപം നൽകി. 2032-ഓടെ ആഗോള കളിപ്പാട്ട വിപണിയുടെ 5 ശതമാനം സ്വന്തമാക്കുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുക, മൂല്യവർധനവ് മെച്ചപ്പെടുത്തുക, കയറ്റുമതി ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ഈ സംരംഭം കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി പുതിയ കർമസേനയും രൂപീകരിക്കും.
നിർമ്മാതാക്കൾക്കും കയറ്റുമതിക്കാർക്കും സഹായകരമാകുന്ന രീതിയിൽ ‘ടോയ് സെക്ടര്‍ പ്ലേബുക്ക്’ എന്ന പേരിൽ ഒരു പ്രായോഗിക മാർഗരേഖയും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. മികച്ച നിർമ്മാണ രീതികൾ, കയറ്റുമതി സാധ്യതകൾ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഈ പ്ലേബുക്കിലുണ്ട്.
വ്യവസായ മേഖലയുമായി ചേർന്ന് കയറ്റുമതിയും തദ്ദേശീയ ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ‘സ്‌കെയിൽ’ പദ്ധതിക്ക് കീഴിലാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇറക്കുമതി കുറച്ചും തദ്ദേശീയ ഉൽപ്പാദനം പ്രോത്സാഹിപ്പിച്ചും സമീപകാലത്ത് ഇന്ത്യൻ കളിപ്പാട്ട വ്യവസായം വലിയ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. പുതിയ പദ്ധതി വരുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യയെ കളിപ്പാട്ട നിർമ്മാണത്തിലെ പ്രധാന ആഗോള കേന്ദ്രമാക്കി മാറ്റാനും കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
