ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ അഭിസംബോധന ചെയ്ത വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ ഖേദം രേഖപ്പെടുത്തി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെടാൻ ഇടയായതെന്നാണ് മെറ്റ നൽകുന്ന വിശദീകരണം.
തടസ്സപ്പെട്ട വീഡിയോ ഇതിനോടകം വീണ്ടും പബ്ലിക് ആക്കിയിട്ടുണ്ടെന്നും മെറ്റ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് യുവാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച ആദ്യ വീഡിയോയാണ് ഫേസ്ബുക്കിൽ നിന്ന് എടുത്തുമാറ്റപ്പെട്ടത്.എന്നാൽ ഏതെങ്കിലും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണോ മെറ്റയുടെ ഈ നടപടിയെന്നാണ് ബിജെപി സംശയിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണം തേടുന്നതിനായി മെറ്റ പ്രതിനിധികളെ കേന്ദ്ര സർക്കാർ വിളിപ്പിച്ചു. ഏത് സാങ്കേതിക പ്രശ്നത്തിന്റെ പേരിലാണ് വീഡിയോ നീക്കം ചെയ്തതെന്ന് സർക്കാർ വ്യക്തത തേടും.
വാട്‌സാപ് യൂസർനെയിം വിഷയം, ഇൻസ്റ്റഗ്രാമിലെ പരസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും മെറ്റയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് പുതിയ വിവാദം. വിഷയത്തിൽ സിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ സോഷ്യൽ മീഡിയയിലൂടെ വലിയ പ്രചാരണം നടത്തിയിരുന്നു. ഇതേത്തുടർന്ന് മന്ത്രിമാരോടും നേതാക്കളോടും ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമാകാൻ മോദി നിർദേശം നൽകിയിരുന്നു.
അതിനിടെ, ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 105 മില്യൺ (10.5 കോടി) കടന്നു. ഒരാഴ്ചയ്ക്കിടെ മാത്രം 4 മില്യൺ (40 ലക്ഷം) ഫോളോവേഴ്‌സിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള രാഷ്ട്രനേതാവായി നരേന്ദ്ര മോദി മാറി.
