കോഴിക്കോട് : ഇന്ന് രാവിലെ അന്തരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ പാലേരി രമേശന്റെ ഭൗതിക ശരീരം ഇന്ന് പകൽ 2 മണിക്ക് കോഴിക്കോട് സൈബർ പാർക്കിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് വടകര മടപ്പള്ളിയിലെ യുഎൽസിസിഎസ് ആസ്ഥാനത്തേക്ക് കൊണ്ടുവരും.
ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയുടെ അമരക്കാരനും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനും പ്രമുഖ സഹകാരിയുമായ രമേശൻ പാലേരിയുടെ വേർപാട് നാടിനും തൊഴിലാളികൾക്കും സഹകരണ മേഖലയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. അറുപത്തിയാറ് വയസ്സായിരുന്നു.
ലിവർ സിറോസിസ് രോഗബാധിതനായി ചികിത്സയിലായിരുന്നു. സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. റോബർട്ട് ഓവൻ പുരസ്‌കാരം, എം. ഭാസ്‌കരൻ മെമ്മോറിയൽ സഹകരണ പ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനമായി മാറിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി – ULCCS – ന്റെ ചെയർമാനായി മൂന്നു പതിറ്റാണ്ടിലേറെയായി അദ്ദേഹം ഈ സ്ഥാപനത്തെ നയിക്കുന്നതിനിടെയാണ് വേർപാട്.
ഊരാളുങ്കലിനെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ തൊഴിലാളി സൊസൈറ്റിയായി വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു. സഹകരണ രംഗത്തെ വികസനത്തിന് പുതിയ തുടക്കമിട്ട് മൂന്നര പതിറ്റാണ്ടിലേറെ ഊരാളുങ്കൽ സൊസൈറ്റിയെ നയിച്ചു. ഒരു സഹകരണ പ്രസ്ഥാനത്തെ അന്തർദേശീയ തലത്തിലേക്കുയർത്തി അംഗീകാരങ്ങൾ നേടിക്കൊടുത്ത വ്യക്തിയാണ് രമേശൻ പാലേരി.
ഭാര്യ : ശോഭ. മക്കൾ : രമിൻ രമേശ് (ബിസിനസ്), അശ്വിൻ രമേശ് (ഖത്തർ ), മരുമക്കൾ : അരുണിമ (യുഎൽ സൈബർ, തിരുവനന്തപുരം), ശിൽപ്പ (അധ്യാപിക കരിയാട് എൽ പിസ്കൂൾ ) സഹോദരങ്ങ: മോഹനൻ പാലേരി (രക്ഷാധികാരി, ആത്മ വിദ്യാസംഘം കാരക്കാട് ) പ്രേമ, ഉഷ, സുധ, രതീശൻ, പരേതയായ ചന്ദ്രി.
ഇന്നു വൈകിട്ട് 3ന് കോഴിക്കോട് ടൗൺ ഹോളിലും വൈകിട്ട് 6 30ന് വടകര ടൗൺ ഹോളിലും രാത്രി 8 30ന് യുഎൽസിസിഎസ് ആസ്ഥാനത്തും പൊതുദർശനത്തിനു വയ്ക്കും. നാളെ രാവിലെ 11 മണിക്കു നാദാപുരം റോഡിലെ വീട്ടുവളപ്പിൽ സംസ്ക്കാരം.
