ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരി വെടിയേറ്റ് കൊല്ലപ്പെട്ടു . പഞ്ചാബ് സ്വദേശിനിയായ നവ്‌നീത് കൗറാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രാംപ്ടൺ സ്വദേശി ശരൺജീത് സിങ്(37) ആണ് അറസ്റ്റിലായത്.
ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ആസൂത്രിത ആക്രമണമാണെന്നാണ് ടൊറന്റോ പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം 7.23ഓടെയാണ് സംഭവം. ടൊറന്റോയിലെ ബൊളിവാർഡ് മേഖലയിൽ വെടിവെപ്പുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നവ്‌നീതിനെ കണ്ടെത്തി.
അടിയന്തര ചികിത്സ നൽകിയെങ്കിലും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായി ടൊറന്റോ പൊലീസ് അറിയിച്ചു. ആസൂത്രിത ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദൃക്സാക്ഷികളുടെ മൊഴി പ്രകാരം യുവാവ് നവ്‌നീതിന്റെ അടുത്തെത്തി സംസാരിച്ചു. തുടർന്ന് പെട്ടെന്ന് വെടിയുതിർക്കുകയും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.
ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നില്ലെന്നും സാക്ഷികൾ പറഞ്ഞു. ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിന്നീട് പിടികൂടിയത്. പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും സംഭവത്തിൽ മറ്റ് പ്രതികളില്ലെന്നും പൊലീസ് വ്യക്തമാക്കി.
