ബെംഗളൂരു: രണ്ടാമതും പെൺകുട്ടി ജനിച്ചതിലുള്ള നിരാശയിൽ, 13 ദിവസം പ്രായമായ നവജാതശിശുവിനെ ഭൂഗർഭ കുടിവെള്ള ടാങ്കിൽ എറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ചിക്കബല്ലാപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടത്തിയത്. ഇമ്രാൻ എന്നയാളാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഇമ്രാൻ-മസ്‌കീൻ ദമ്പതികളുടെ ആദ്യത്തെ കുട്ടിയും പെൺകുട്ടിയായിരുന്നു. അടുത്തത് ആൺകുട്ടിയാകുമെന്നായിരുന്നു ഇമ്രാന്റെ പ്രതീക്ഷ. എന്നാൽ രണ്ടാമതും പെൺകുട്ടി ജനിച്ചതോടെ ഇയാൾക്ക് കുട്ടിയോട് ദേഷ്യവും വിദ്വേഷവും തോന്നുകയായിരുന്നു.
തുടർന്ന്, കഴിഞ്ഞ ദിവസം രാത്രി വീട്ടിലുള്ളവർ ഉറങ്ങിക്കിടക്കുമ്പോൾ ഇമ്രാൻ കുഞ്ഞിനെ എടുത്ത് ഭൂഗർഭ ജലസംഭരണിയിലേക്ക് എറിയുകയായിരുന്നു. പുലർച്ചെ ഉണർന്ന് നോക്കിയപ്പോൾ കുഞ്ഞിനെ കാണാത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇമ്രാൻ വിവരമൊന്നും അറിയാമെന്ന് നടിച്ചില്ല. എന്നാൽ സംശയം തോന്നിയതിനെത്തുടർന്ന് ടാങ്കിലെ വെള്ളം വറ്റിച്ചു പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
മാതാവ് മസ്‌കീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും, ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
