ഗുവാഹത്തി: നീറ്റ് പരീക്ഷാക്രമക്കേടിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ അസമിലെ ബി.ജെ.പി. മന്ത്രിയുടെ മകളും പങ്കെടുത്തു. ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്താകമാനം പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിലാണ് ഈ നാടകീയ സംഭവം.
ഗുവാഹത്തിയിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി കേശബ് മഹന്തയുടെ മകൾ ഡിബിസ മഹന്ത എത്തി സമരത്തിന് പരസ്യമായി പിന്തുണ അറിയിച്ചത്. രാജ്യവ്യാപകമായി സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സമരം ആരംഭിച്ച് 35-ാം ദിവസമാകുമ്പോഴും വൻ പങ്കാളിത്തത്തോടെയാണ് പ്രതിഷേധങ്ങൾ മുന്നേറുന്നത്. മറ്റ് സംസ്ഥാനങ്ങളിലും വിദ്യാർഥിപ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി യുവാക്കളാണ് അണിനിരക്കുന്നത്. കല-സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും സമരവുമായി മുന്നോട്ടുപോവുകയാണ്.അതേസമയം തനിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കേ വ്യക്തമാക്കി. എങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിയുടെ രാജിയിൽ സർക്കാരിന്റെ അന്തിമ നിലപാട് ഇന്ന് അറിയാം. രാജി ഒഴികെയുള്ള ആവശ്യങ്ങൾ തൽക്കാലം പരിഗണിക്കാമെന്ന് സി.ജെ.പി. നേതാക്കളുമായുള്ള ചർച്ചയിൽ മന്ത്രിതല സമിതി അറിയിച്ചിരുന്നു. എന്നാൽ രാജിയില്ലെങ്കിൽ ഒത്തുതീർപ്പില്ലെന്ന് സി.ജെ.പി. പ്രഖ്യാപിച്ചതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ അഞ്ചാം ദിവസവും പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിച്ചു.
