ബെംഗളൂരു:കർണാടകയിലെ ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ കേസെടുത്തു.
ജൂലൈ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രദർശനത്തിനെന്ന വ്യാജേന രേണുക എന്ന സ്ത്രീ പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നവീൻ, വെങ്കട്ടരമണ എന്നിവരും ഇവർക്കൊപ്പം ചേർന്നു. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയുമായിരുന്നു.
തുടർന്ന് വീട്ടിലേക്ക് മടങ്ങണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടെങ്കിലും, മദ്യപിച്ച നിലയിൽ വീട്ടിലെത്തിയാൽ മാതാപിതാക്കൾ വഴക്കുപറയുമെന്ന് പറഞ്ഞ് പ്രതികൾ കുട്ടിയെ ഭയപ്പെടുത്തി നിർത്തി. ശേഷം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ പെൺകുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതികൾ, സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാത്രി മുഴുവൻ കാണാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പെൺകുട്ടി ത നേരിട്ട ക്രൂരത വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെയും അമ്മയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികൾക്കെതിരെയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
