Site icon Fourteen Kerala – 14 Kerala News

കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും സമരം കൂടുതൽ ജനപിന്തുണ ആർജ്ജിക്കുന്നു; രാഹുൽ ഗാന്ധിയുടെ അറസ്റ്റ് അപലപനീയമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ.

കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും ഡൽഹിയിലെ സമരം കൂടുതൽ ജനപിന്തുണ ആർജ്ജിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് വിദ്യാർത്ഥി സംഘടനകൾ ആദ്യം മുതൽ തന്നെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും എംപിമാരും സമരത്തിന്റെ ഭാഗമായെന്നും സിപിഐഎം ജനറൽ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പൊലീസ് അതിക്രമത്തെ ചെറുത്ത് സംരക്ഷണ വലയം തീർത്തിരുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. പൊലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ ആക്രമിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്.

ലോക്‌സഭയിലും നീറ്റ് പരീക്ഷാക്രമക്കേടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരവും ഉന്നയിക്കാൻ പ്രതിപക്ഷം ശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു’,പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, രാഹുലിന്റെ അറസ്റ്റിനെ അപലപിച്ച് ടിവികെയും രംഗത്തെത്തിയിരുന്നു. രാജ്യതലസ്ഥാനത്ത് ജനാധിപത്യത്തെ അടിച്ചമർത്തുകയാണെന്നും ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന യുവജനതയെ പിന്തുണച്ചെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചത് പൗരാവകാശത്തിന്റെ കടുത്ത ലംഘനമാണെന്നും ടിവികെ രൂക്ഷമായി വിമർശിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാനത്ത് പ്രതിഷേധം പ്രഖ്യാപിച്ച് ബിജെപി. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലേക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ബിജെപി മാർച്ച് പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും.

ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അക്രമവും നിയമലംഘനവും അരാജകത്വവുമാണ് നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർ മറുപടി പറയണമെന്നും അരാജകത്വത്തിന് മേൽ നിയമം വിജയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version