കണ്ണൂർ: കണ്ണൂർ താണയിൽ വാട്ടർ അതോറിറ്റി കാന്റീനിനുള്ളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. രണ്ടുദിവസത്തിലധികം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. ഇതുവരെ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മരിച്ചയാൾ ഇടുക്കി കട്ടപ്പന സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇദ്ദേഹത്തെ മുൻപും കാന്റീൻ പരിസരത്ത് സ്ഥിരമായി കാണാറുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മൂന്നുദിവസമായി കാന്റീൻ അവധിയായതിനാൽ പ്രവർത്തിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ കാന്റീൻ തുറന്ന് അകത്തുകയറിയ ജീവനക്കാരാണ് വർക്ക് ഏരിയയിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കൂടുതൽ പരിശോധനകൾക്കുമായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്വാഭാവിക മരണമാണോ അതോ മറ്റ് ദുരൂഹതകളുണ്ടോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
