തൊടുപുഴ : മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ 200 പേർക്കെതിരെ കേസ്.
ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ നടന്ന സംഭവത്തിലാണ് തൊടുപുഴ ഈസ്റ്റ് ഏരിയാ സെക്രട്ടറി ലിനു ജോസ് ഉൾപ്പെടെയുള്ളവർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തത്.അന്യായമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ലോകപ്പ് ഫൈനൽ മത്സരത്തിനിടെ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.കരിമണ്ണൂർ എസ്.ഐ റോയ് സുകുമാരനും ഡ്രൈവറും മദ്യപിച്ചാണ് ഡ്യൂട്ടിക്ക് എത്തിയതെന്ന് ആരോപിച്ചാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മങ്ങാട്ടുകവലയിൽ പൊലീസ് വാഹനം തടഞ്ഞത്.
നാട്ടുകാർ നടത്തിയ പരിശോധനയിൽ ഔദ്യോഗിക വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും പുകയില ഉത്പന്നങ്ങളും ചീട്ടുകെട്ടും കണ്ടെത്തി. ഇതോടെ സംഭവസ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. വിവരമറിഞ്ഞ് തൊടുപുഴ എസ്.എച്ച്.ഒ സ്ഥലത്തെത്തി. തുടർന്ന് എസ്.ഐയെയും ഡ്രൈവറെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
ബ്രീത്ത് അനലൈസർ പരിശോധനയിൽ ഉദ്യോഗസ്ഥർ മദ്യപിച്ചതായി കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ രക്തസാമ്പിളുകളുടെ വിദഗ്ധ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.സംഭവത്തിൽ ഇടുക്കി എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ കാണാൻ കൂടിയിരുന്നിടത്ത് പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് എത്തിയെന്ന ആരോപണമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.തിങ്കളാഴ്ച പുലർച്ചെ ഫൈനൽ മത്സരം കഴിഞ്ഞ് ആഘോഷങ്ങൾ തുടങ്ങുന്നതിനിടെയാണ് മങ്ങാട്ടുകവലയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കരിമണ്ണൂർ എസ്.ഐയും ഡ്രൈവറും മദ്യപിച്ചാണെത്തിയെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ബഹളം വെച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
