പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് ജഡ്ജി ശിക്ഷ പ്രഖ്യാപിച്ചത്.കേസിൽ പ്രോസിക്യൂഷൻ വധശിക്ഷ തന്നെ നൽകണമെന്ന് ശക്തമായി വാദിച്ചു. ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതായും കോടതി നിരീക്ഷിച്ചു.
വിചാരണയ്ക്കിടെ പ്രതി കോടതിയിൽ നടത്തിയ പരാമർശങ്ങളും വിധിയിൽ കോടതി പരാമർശിച്ചു. “ഞാൻ ഗാന്ധിജിയൊന്നുമല്ല. ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ല. ഇനിയും പുറത്തിറങ്ങിയാൽ മറ്റുള്ളവരെയും കൊല്ലും” എന്നാണ് ചെന്താമര നേരത്തെ പറഞ്ഞത്. കോടതി നിർദേശപ്രകാരം നൽകിയ കൗൺസലിംഗ് റിപ്പോർട്ടും കോടതി പരിഗണിച്ചു.പ്രകോപനമില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൊല്ലപ്പെട്ട സുധാകരന്റെ മകളുടെ കാര്യത്തിൽ പ്രതിക്ക് കുറ്റബോധമുണ്ടെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും, പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള സാധ്യതയില്ലെന്ന് കോടതി വിലയിരുത്തി. ഇരകളുടെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും വിധിയിൽ പറയുന്നു.”സമൂഹത്തിന് പ്രതി ഭീഷണിയാണെങ്കിൽ വധശിക്ഷ നൽകാമെന്ന” ഹൈക്കോടതി വിധികളും കോടതി ഉദ്ധരിച്ചു. “എല്ലാ കുറ്റവാളികൾക്കും ഭാവിയുണ്ട്. എല്ലാ വിശുദ്ധർക്കും ഭൂതകാലവുമുണ്ട്.
എന്നാൽ സുധാകരന്റെ മക്കൾക്ക് ചെന്താമര ഭീഷണിയാണ്” എന്ന് കോടതി വ്യക്തമാക്കി.കൊലപാതകങ്ങൾ നടത്തിയതിൽ പ്രതിക്ക് കുറ്റബോധമില്ല. ജാമ്യം ലംഘിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്നും ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുള്ളയാളാണെന്നും ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.നെന്മാറയിൽ നടന്ന ഇരട്ടക്കൊലപാതകം സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർണായക വിധി.
