എടത്വ : അടുക്കള പൂട്ടേണ്ടി വരുമോ? വീട്ടുസാധനങ്ങൾക്ക് വില കുതിച്ചുയരുന്നു. മുട്ട വിലയിൽ വൻ വർധനവ്. കഴിഞ്ഞ ആറു മാസത്തിനിടെ താറാവു മുട്ടയുടെ വില 11 രൂപയിൽ നിന്നും 15 രൂപയിലെത്തി. ഒരു മാസത്തിനിടെ മാത്രം രണ്ട് രൂപയാണ് വർധിച്ചത്. വില വർധിച്ചതിനൊപ്പം മുട്ടയുടെ തൂക്കത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.
പാടശേഖരങ്ങളിൽ നിന്നും തീറ്റ ലഭിക്കാത്തതും തീറ്റച്ചെലവ് ക്രമാതീതമായി ഉയർന്നതും കാരണം പല കർഷകരും താറാവുകൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്. മുട്ട വില ഉയർന്നതോടെ ഹോട്ടലുകളിൽ മുട്ട വിഭവങ്ങൾക്കും വില വർധിപ്പിച്ചിട്ടുണ്ട്. ഒരു താറാവ് മുട്ടയുടെ തൂക്കം 68 മുതൽ 70 ഗ്രാം വരെ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ അത് 48 മുതൽ 50 ഗ്രാം ആയി കുറഞ്ഞു.തീറ്റ വിലയിലെ കുതിച്ചുചാട്ടവും പാടശേഖരങ്ങളിൽ നിന്ന് സ്വാഭാവിക തീറ്റ ലഭിക്കാതായതുമാണ് പ്രധാന കാരണം. ഇതോടെ പലരും താറാവുകൃഷി അവസാനിപ്പിക്കാൻ തുടങ്ങി. ഒരു മാസം മുൻപ് 50 കിലോയുടെ ഒരു ചാക്ക് അരി 1350 രൂപയായിരുന്നു. ഇപ്പോൾ അത് 1400 രൂപയായി.
1000 താറാവുള്ള ഒരു കർഷകന് ദിവസവും 6000 രൂപയിലധികം തീറ്റയ്ക്ക് മാത്രം ചെലവുണ്ട്. കൂടാതെ ഒരു തൊഴിലാളിയെയും വേണം. വിലകൊടുത്ത് തീറ്റ വാങ്ങി കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. നാടൻ കോഴി മുട്ടയുടെ വില 7 രൂപയിൽ നിന്ന് 10 രൂപയായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മുട്ടയ്ക്ക് പോലും ഇപ്പോൾ 9 രൂപയാണ്.
