അറ്റ്‌ലാന്റയിൽ നടന്ന ആവേശകരമായ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് തോൽപ്പിച്ച് അർജന്റീന ഫൈനലിൽ കടന്നു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ നാടകീയ തിരിച്ചുവരവ്.
86-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസും ഇഞ്ചുറി ടൈമിൽ ലൗതാരോ മാർട്ടീനസും നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജന്റീന സ്പെയിനെ നേരിടും.എന്നാൽ മത്സരത്തിന് ശേഷം മൈതാനത്ത് നടന്ന ഒരു കൗതുക സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിന്റെ വാട്ടർ ബോട്ടിൽ അർജന്റീന താരങ്ങൾക്ക് ലഭിച്ചതാണ് ഇതിന് കാരണം.
മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട്, അർജന്റീന താരങ്ങളുടെ പെനൽറ്റി ശൈലികൾ വ്യക്തമാക്കുന്ന ‘ചീറ്റ് ഷീറ്റ്’ പിക്ഫോർഡ് ഈ കുപ്പിയിൽ ഒട്ടിച്ചിട്ടുണ്ടായിരുന്നു. ഏത് താരം ഏത് വശത്തേക്ക് ഷോട്ടുതിർക്കുമെന്ന രഹസ്യ വിവരങ്ങളാണ് ഇതിലുണ്ടായിരുന്നത്.
മത്സരം നിശ്ചിത സമയത്ത് തന്നെ അർജന്റീന ജയിച്ചതോടെ പിക്ഫോർഡിന് ഈ കുപ്പി ഉപയോഗിക്കേണ്ടി വന്നില്ല. കളിക്ക് ശേഷം മൈതാനത്ത് നിന്ന് കിട്ടിയ ഈ കുപ്പി കോച്ചിംഗ് സ്റ്റാഫ് ലിയോണൽ മെസിയെ കാണിക്കുകയായിരുന്നു. കുപ്പിയിലെ വിവരങ്ങൾ നോക്കി മെസിയും പിന്നീട് എൻസോ ഫെർണാണ്ടസും പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
