കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ് പരാതിയിൽ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ . അനസ്‌തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നും, ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി ആവശ്യമായ പരമാവധി ചികിത്സ നൽകിയിട്ടുണ്ടെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
അനസ്‌തേഷ്യ ഏത് ഡോസിൽ നൽകിയാലും അതിൽ ചില ആരോഗ്യപരമായ റിസ്കുകൾ ഉണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം എരമം സ്വദേശിയായ രണ്ടുവയസ്സുകാരനെ നില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയ്ക്കിടെ കുട്ടി വേദനയെടുത്തു കരഞ്ഞതോടെ ഡോക്ടർമാർ അനസ്‌തേഷ്യ നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അനസ്‌തേഷ്യ നൽകിയ ഉടൻ തന്നെ കുട്ടി ബോധരഹിതനായി . ആശുപത്രി അധികൃതർ കുട്ടിയ്ക്ക് അമിത അളവിൽ അനസ്‌തേഷ്യ നൽകിയതാണ് നില വഷളാകാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
