കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ ഒമ്പതുവയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഉണ്ടായ ആൾക്കൂട്ട അക്രമം വലിയ പ്രത്യാഘാതങ്ങൾക്കാണ് വഴിവെച്ചത്. ബാലികയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയതിന് പിന്നാലെ, പ്രതിയെന്ന് സംശയിക്കുന്ന 26-കാരനെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്ദ്രജിത്ത് തന്തി എന്ന യുവാവാണ് ക്രൂരമായി കൊലപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഞായറാഴ്ച രാവിലെയാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.
കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ രോഷാകുരായ നാട്ടുകാർ തെരുവിലിറങ്ങി. പ്രതികളെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാണിച്ചെന്നാരോപിച്ചായിരുന്നു ജനക്കൂട്ടം അക്രമാസക്തരായത്. പ്രാദേശിക ബിജെപി നേതാവ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതായും ജനങ്ങൾ ആരോപിച്ചു.
പ്രതിഷേധം അഞ്ചുമണിക്കൂറോളം റോഡ് ഉപരോധത്തിലേക്കും ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുന്നതിലേക്കും നയിച്ചു. പലയിടത്തും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഉറപ്പുനൽകിയതിന് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റാൻ നാട്ടുകാർ സമ്മതിച്ചത്.
പെൺകുട്ടിയുടെ മരണം, യുവാവിന്റെ കൊലപാതകം എന്നീ രണ്ട് സംഭവങ്ങളിലും പ്രത്യേക അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത വാക്‌പോരും തുടങ്ങിയിട്ടുണ്ട്.
