കോഴിക്കോട്: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയിൽ ചെറിയ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,07,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,450 രൂപയായി. തുടർച്ചയായ മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷമാണ് വിപണിയിൽ ഈ നേരിയ മാറ്റം ദൃശ്യമായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം പവന് 4,560 രൂപയുടെ വർധനവാണ് ഉണ്ടായത്.
ജൂലൈ ഒന്നിന് 1,03,240 രൂപയായിരുന്ന വില, ജൂലൈ രണ്ടോടെ 1,06,000 രൂപയായും ഇന്നലെ 1,07,800 രൂപയായും ഉയരുകയായിരുന്നു. സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുമെന്ന സൂചനകൾക്കിടെയാണ് ഇന്നത്തെ ആശ്വാസം.
ആഗോളവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 4,175 ഡോളറിലും വെള്ളി 62.39 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിച്ചതോടെ വില ഉയരുമെന്ന് കരുതിയെങ്കിലും, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് സ്വർണവിലയെ താഴേക്ക് എത്തിച്ചത്.
ഒരു ഘട്ടത്തിൽ ലക്ഷത്തിന് താഴേക്ക് വില ഇടിയുമെന്ന് കരുതിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റം വിപണിയെ അമ്പരപ്പിച്ചിരുന്നു.
