സുൽത്താൻബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വളർത്തുനായയുടെ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ട് പഴേരി ഉന്നതിയിലെ ശശി (55). ഇന്ന് പുലർച്ചെ 5.30-ഓടെയാണ് സംഭവം. പാലുമായി വീടിന് പുറത്തിറങ്ങിയതായിരുന്നു ശശി. അപ്രതീക്ഷിതമായി പിന്നിലെത്തിയ ആന ശശിയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പാലം ലക്ഷ്യമാക്കി ഓടാൻ ശ്രമിക്കുന്നതിനിടെ ശശി വഴുതി വീഴുകയും, ആനയുടെ തുമ്പിക്കൈയേറ്റ് കുഴിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയ്ക്കിടെ ആന കൊമ്പുകൊണ്ട് കുത്താൻ ശ്രമിച്ചെങ്കിലും, ഭാഗ്യവശാൽ കൊമ്പിനിടയിൽപ്പെട്ടത് ശശിയുടെ ജീവൻ രക്ഷിച്ചു. വീണ്ടും ആക്രമിക്കാൻ ആന തയ്യാറെടുക്കുന്നതിനിടെ, അടുത്തുണ്ടായിരുന്ന വളർത്തുനായ ഉച്ചത്തിൽ കുരച്ച് ആനയുടെ ശ്രദ്ധ തിരിച്ചു.
ഈ തക്കത്തിൽ ശശി എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ശശിയുടെ ഇടതുകാലിന് നിസാര പരിക്കേറ്റിട്ടുണ്ട്. സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. നായയുടെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ താൻ ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്ന് ശശി പറഞ്ഞു.
