മുംബൈ: ചെമ്പൂരില്‍ സ്കൂൾ വാനിന് മുകളിൽ ആൽമരം വീണ് 11 കാരൻ മരിച്ച സംഭവത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബി.എം.സി അസിസ്റ്റന്റ് ഗാർഡൻ സൂപ്രണ്ട് ജഗ്ദീഷ് ബോറിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രഥമദൃഷ്ട്യാ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബി.എം.സി കമ്മീഷണർ അശ്വിനി ഭിഡെയുടെ നടപടി.
സംഭവത്തിൽ ഡെപ്യൂട്ടി മുൻസിപ്പൽ കമ്മീഷണർമാരായ പുരുഷോത്തം മാലവാഡേ, ശശാങ്ക് ഭോറേ എന്നിവരടങ്ങുന്ന രണ്ടംഗ സമിതി വകുപ്പുതല അന്വേഷണം നടത്തും. എട്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
യൂണിവേഴ്സൽ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാനിലേക്കാണ് വഴിയരികിൽ നിന്ന 70 വർഷത്തോളം പഴക്കമുള്ള ആൽമരം കടപുഴകി വീണത്. അപകടത്തിൽ നാല് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും, മേയ് 12-ന് പരിശോധന നടത്തി മേയ് 29-ന് ഇതിന്റെ ചില്ലകൾ വെട്ടി ഒതുക്കിയിരുന്നു എന്നുമാണ് ബി.എം.സിയുടെ വിശദീകരണം.അതേസമയം, അപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം ബുധനാഴ്ച നടന്നു. ക്രിക്കറ്റിനെ ഏറെ സ്നേഹിച്ച പേരക്കുട്ടിയുടെ സംസ്കാര ചടങ്ങുകൾക്കിടെ അവന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് ബാറ്റും ഒപ്പം വെച്ചിരുന്നുവെന്ന് കുട്ടിയുടെ മുത്തശ്ശൻ മാധ്യമങ്ങളോട് പറഞ്ഞു
