Site icon Fourteen Kerala – 14 Kerala News

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: പിടിയിലായവരിൽ ആറ് പേരും ഒരേ സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാർ

ലക്‌നൗ : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം തട്ടിയ കേസിൽ അറസ്റ്റിലായ എട്ടു പ്രതികളിൽ ആറു പേരും ഒരേ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.

വാരാണസി ആസ്ഥാനമായ സെക്യൂരിറ്റി സര്‍വീസ് ഏജന്‍സിയിലെ ജീവനക്കാരാണ് ആറുപേരും. സംഭാവന എണ്ണാന്‍ എസ്ബിഐയാണ് ജീവനക്കാരെ കമ്പനിയിലേക്ക് നിയോഗിച്ചത്. എന്നാല്‍ സംഭാവനക്കൊള്ള ക്രമക്കേടുമായി ബന്ധമില്ലെന്നാണ് ജീവനക്കാരെ അയച്ച ഏജന്‍സി പറയുന്നത്.
അതിനിടെ, സംഭാവനക്കൊള്ള സംബന്ധിച്ച നിര്‍ണായക റിപ്പോര്‍ട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൈമാറി. ആര്‍എസ്എസ് ക്ഷേത്ര പ്രചാരക് അനില്‍ കുമാറാണ് മൂന്ന് ദിവസം അയോധ്യയില്‍ ക്യാമ്പ് ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഭക്തരുടെ വികാരങ്ങളെയും ക്ഷേത്രത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന വിഷയമെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര ട്രസ്റ്റില്‍ വന്‍ അഴിച്ചുപണി നടത്തുമെന്നാണ് സൂചന. പുതിയ സന്യാസിമാരെ ഉള്‍പ്പെടുത്തി ചുമതലകള്‍ നല്‍കാന്‍ ആര്‍എസ്എസ് നേതൃത്വം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
അയോധ്യയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അയോധ്യ വിഷയം ചര്‍ച്ചയാകും. സംഭാവനക്കൊള്ള കനത്ത തിരിച്ചടിയാണ് ബിജെപി സര്‍ക്കാരിന് നല്‍കിയത്. അതിനാല്‍ തന്നെ രാമക്ഷേത്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കര്‍ശന വിലക്കാണ് യു പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.

ഇന്നലെ ക്ഷേത്ര സന്ദര്‍ശനത്തിനായി എത്തിയ കോണ്‍ഗ്രസ് നേതാക്കളെ സര്‍ക്കാര്‍ തടഞ്ഞിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ അജയ് റായ്, പിസിസി അധ്യക്ഷന്‍ ഉജ്ജ്വല്‍ രമണ്‍ സിങ്, എംപി എ പി ഗൗതം, മുന്‍ രാജ്യസഭാ എംപി ഗൗരവ് തിവാരി എന്നിവരെയാണ് പൊലീസ് തടഞ്ഞുവെച്ചത്.

Exit mobile version