Site icon Fourteen Kerala – 14 Kerala News

തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യ ; സി ഐ അപമാനിച്ചു, പീഡനവിവരം നാട്ടുകാരോട് പരസ്യപ്പെടുത്തി: പെൺകുട്ടി എഴുതിയ കുറിപ്പ് പുറത്ത്

തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യയിൽ പെൺകുട്ടി നേരത്തെ എഴുതിയ കുറിപ്പ് പുറത്ത്. വേശ്യയെന്ന് വിളിച്ച് സി ഐ അപമാനിച്ചുവെന്നും തന്റെ അവസ്ഥയ്ക്ക് കാരണം സി ഐയും പ്രതികളുമെന്നും കത്തിൽ പറയുന്നു. പീഡനവിവരം നാട്ടുകാരോട് പരസ്യപ്പെടുത്തി. പുറത്തിറങ്ങാൻ കഴിയുന്നില്ല. പ്രതിശ്രുതവരനെ പൊലീസുകാർ മർദിച്ചു. ജീവിക്കാൻ താത്പര്യമില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. പെൺകുട്ടി മുൻപ് ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ എഴുതിയ കത്താണ് പുറത്തുവന്നത്.

കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായുള്ള റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ചിരുന്നു. പോക്‌സോ കേസില്‍ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഈ കേസില്‍ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയതെന്നും റിപ്പോട്ടില്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെയും പ്രതിശ്രുതവരന്റെയും ഫോണുകള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. അതിനിടെ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെയും മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും വീഴ്ച സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തിയത്. മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നതായി യുവാവ് പൊലീസിന് മൊഴിനല്‍കി. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറി. പരസ്പരം പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും, ജോലി തിരക്കിനിടയില്‍ ഫോണ്‍ എടുക്കാന്‍ വൈകിയാല്‍ പെണ്‍കുട്ടി ബഹളംവെക്കാറുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകള്‍ സൈബര്‍ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്. ഇരുവരുടെയും അവസാന കോള്‍ സംഭാഷണം, വാട്‌സപ്പ് ചാറ്റുകള്‍ എന്നിവും പരിശോധിക്കുകയാണ്.

2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്.

Exit mobile version