Site icon Fourteen Kerala – 14 Kerala News

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വിമർശനവുമായി ഹൈക്കോടതി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരന്തരം നിർദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ എസ്.പി എസ്.ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി. കോടതിയെ കളിയാക്കരുതെന്ന് വിമർശിച്ച സിംഗിൾ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേൽ ചില സമ്മർദ്ദമുണ്ടെന്നും നിരീക്ഷിച്ചു.

മൈക്രോഫിനാൻസ് തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ചേർത്തല മാരാരിക്കുളം സ്വദേശി എം.എസ്.അനിൽ നൽകിയ ഹർജിയാണ് കോടതി മുമ്പാകെയുള്ളത്. നേരത്തെ ഹർജി പരി​ഗണിച്ചപ്പോൾ ജൂൺ 20ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനും കോടതി നിർദേശം നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പരാതിയെ തുടർന്നാണ് മൈക്രോഫിനാൻസ് തട്ടിപ്പിൽ കേസെടുത്തത്.

എസ്എൻഡിപി യോഗം പ്രസിഡന്റ് എം.എൻ.സോമൻ, മൈക്രോഫിനാൻസ് സംസ്ഥാന കോഓർഡിനേറ്റർ കെ.കെ.മഹേശൻ, കെഎസ്ബിസിഡിസി മുൻ എംഡി ദിലീപ്കുമാർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ. കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകൾ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

Exit mobile version