Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് മുള്ളൻപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് മരിച്ച ലിജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കോഴിക്കോട്:മുള്ളൻപന്നിയെ വെട്ടിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാദാപുരം പറോള്ളപറമ്പത്ത് ലിജീഷിൻറെ മൃതദേഹം വീട്ടിലെത്തിച്ചു.

കഴിഞ്ഞദിവസം രാത്രി നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ തൂണേരി ബാലവാടി ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. ബന്ധുവീട് സന്ദർശിച്ച് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ പെട്ടെന്ന് മുള്ളൻപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടുകയായിരുന്നു.

ഇതിനെ വെട്ടിച്ചുമാറ്റാനുള്ള ശ്രമത്തിനിടയിലാണ് ലിജീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിജീഷിനെ ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിലും , തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

അപകടത്തിൽ ഭാര്യ സൗമ്യയുടെ കാലിന് പരിക്കേറ്റിരുന്നു, ഇവർ നിലവിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മക്കൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ മൊകേരിയിൽ നിന്നും നൂറുകണക്കിന് ഓട്ടോറിക്ഷകളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

ലിജീഷിനോടുള്ള ആദരസൂചകമായി കക്കട്ട് ടൗണിലെ ഓട്ടോ തൊഴിലാളികൾ സർവീസ് നിർത്തിവെച്ച് ഹർത്താൽ ആചരിച്ചു. അച്ഛൻ: ചാത്തു, അമ്മ: ചന്ദ്രി, ഭാര്യ: സൗമ്യ, മക്കൾ: കൃഷ്ണ, വൈഷ്ണ. സഹോദരൻ ലിനീഷ്.

Exit mobile version