കോഴിക്കോട് :കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു .
കിഡ്‌നി സ്റ്റോൺ ചികിത്സക്കെത്തിയ നാദാപുരം വാണിമേൽ സ്വദേശി റീജിത്താണ് ഇന്ന് പുലർച്ചെ മരിച്ചത് . പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങുമെന്ന് ബന്ധുക്കൾ അറിയിച്ചു .
ചികിത്സാപ്പിഴവ് വരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ ആദ്യം നിലപാടെടുത്തിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങുമെന്ന് പിന്നീട് അറിയിച്ചു.നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം ചികിത്സാപിഴവ് ആരോപണം തള്ളി മെഡിക്കൽ കോളേജ് അധികൃതർ . റീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ ഗുരുതരമായ വൃക്ക രോഗം ഉണ്ടായിരുന്നതായും 2015ൽ റീജിത്തിന് ഓപ്പൺ സർജ്ജറി നടത്തിയിരുന്നതായും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി . അതുപോലെ എല്ലാ ശസ്ത്രക്രിയയും നടത്തിയത് കുടുംബത്തിന്റെ പൂർണ്ണ അനുമതിയോടുകൂടിയാണെന്നും അധികൃതർ പറഞ്ഞു .
കഴിഞ്ഞ വര്ഷം ആഗസ്റ്റിൽ ആദ്യ സർജറിയും ഈ വര്ഷം ഏപ്രിലിൽ രണ്ടാമത്തെ സർജറിയും ചെയ്തിരുന്ന രോഗിയാണ് മരിച്ചത് . ആദ്യ സർജറി ചെയ്തതിൽ വീഴ്ചയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം . ഇടതു വശത്ത് ചെയ്യേണ്ട സർജറി വലതുവശത്തു ചെയ്തുവെന്നാണ് ബന്ധുക്കൾ പറയുന്നത് .
അതിനുശേഷം പഴുപ്പ് ഉണ്ടാവുകയും , പിന്നീട് പലതവണ ഇവിടെ ചികിത്സയ്ക്ക് എത്തുകയും ചെയ്തു . ആദ്യ സർജറിക്ക് ശേഷം കല്ല് നീക്കം ചെയ്യാൻ സാധിച്ചില്ലെന്ന് മാത്രമല്ല, വലതുഭാഗത്ത് പൈപ്പിട്ട ഭാഗത്തുനിന്നും ഗുരുതരമായ രീതിയിൽ പഴുപ്പ് ഒലിക്കാൻ തുടങ്ങി.
തുടർന്ന് കൃത്യമായ വിശദീകരണം നൽകാതെ രോഗിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു . പഴുപ്പ് മാറാത്തതിനെ തുടർന്ന് വീണ്ടും അഡ്മിറ്റ് ചെയ്തപ്പോൾ, ബന്ധുക്കളുടെ സമ്മതമില്ലാതെ ഇടതുഭാഗത്തും സർജറി നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സർജറികളുടെ ഭാഗമായി ശരീരത്തിൽ നാലിടത്ത് തുളകൾ വീഴുകയും രണ്ട് ഭാഗത്തും പഴുപ്പ് ഗുരുതരമാകുകയും ചെയ്തു. കഴിഞ്ഞ പത്ത് മാസമായി കിടപ്പിലായ രോഗിയുടെ ശ്വാസകോശത്തെയും വൃക്കകളെയും നിലവിൽ ഇൻഫെക്ഷൻ ബാധിച്ചിട്ടുണ്ട്. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് മെയ് 30-നാണ് റീജിത്തിനെ മെഡിക്കൽ ഐസിയുവിലേക്ക് മാറ്റിയത്.രോഗിക്ക് ലേസർ ചികിത്സ ആവശ്യമാണെന്നും എന്നാൽ അതിനുള്ള യന്ത്രം ആശുപത്രിയിലില്ലെന്നും പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുന്നതായി കുടുംബം ആരോപിക്കുന്നു.
വിവിധ വാർഡുകളിലേക്ക് മാറ്റിമാറ്റി കാണിച്ച് ഡോക്ടർമാർ കൈമലർത്തുകയാണെന്നും, തുടർച്ചയായ പീഡനങ്ങൾ കാരണം രോഗിയുടെ മനോനില പോലും തകർന്നതായും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു .
