Site icon Fourteen Kerala – 14 Kerala News

ആരതിയെ വിവേകിന്റെ വീട്ടിലെത്തിച്ചു, രാത്രി തങ്ങിയ സ്ഥലത്തും തെളിവെടുപ്പ്; പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസിൽ അന്വേഷണം ഊർജ്ജിതം

കൊല്ലം: സിവിൽ പൊലീസ് ഓഫീസറുടെ (സി.പി.ഒ) വാഹനം കത്തിച്ച കേസിൽ പ്രതിയായ യുവതിയുമായി പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. ആറന്മുള പൊലീസ് സ്റ്റേഷനിലെ സി.പി.ഒയും ആർച്ചൽ പാലവിള സ്വദേശിയുമായ വിവേകിന്റെ ബൈക്ക് കത്തിച്ച കേസിലാണ് ഒന്നാം പ്രതി ശൂരനാട് സ്വദേശി ആരതി രാജിനെ (26) എത്തിച്ച് അഞ്ചൽ പൊലീസ് തെളിവെടുപ്പ് നടത്തിയത്.

വിവേകിന്റെ വീട്, കൃത്യം നടന്ന രാത്രിയിൽ യുവതികൾ തങ്ങിയെന്ന് പറയപ്പെടുന്ന ലൈബ്രറി പരിസരം, സമീപത്തെ കടകൾ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. കോടതി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട ആരതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും.

വിവാഹനിശ്ചയത്തിന് ശേഷം വിവേക് വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള പ്രതികാരമായാണ് ആരതിയും കൂട്ടുകാരിയും ചേർന്ന് ബൈക്ക് കത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ, തങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാൻ പ്രതികൾ വിവേകിന്റെ വീട്ടിൽ ഒരു ഊമക്കത്ത് എഴുതിവെച്ചിരുന്നു. ഇതിലൂടെ അന്വേഷണം മറ്റ് വഴികളിലേക്ക് തിരിച്ചുവിടാനായിരുന്നു ഇവരുടെ ശ്രമം.
അതേസമയം, കേസിലെ രണ്ടാം പ്രതിയായ ഇടുക്കി സ്വദേശി ഗായത്രി മോഹനന് (26) പെട്ടെന്ന് ജാമ്യം ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് വിവേകിന്റെ അച്ഛൻ വേണു ആരോപിച്ചു. ഇതിന് പിന്നിൽ മറ്റ് ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version