Site icon Fourteen Kerala – 14 Kerala News

വടകരയിൽ കാണാതായ പെൺകുട്ടികൾ ; പോലീസ് സംഘം കാശ്മീരിലേക്ക് പുറപ്പെട്ടു

കോഴിക്കോട് : വടകര വില്ല്യാപ്പള്ളി മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായ കേസിൽ നിർണായക വഴിത്തിരിവ്. ജമ്മു കാശ്മീരിൽ നിന്നാണ് കുട്ടികളെ സുരക്ഷിതമായി കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കുട്ടികളെ കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്. കുട്ടികളെ നാട്ടിലെത്തിക്കാനായി വടകര പോലീസ് സംഘം ജമ്മുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവർ നാളെ രാത്രിയോടെ വടകരയിൽ തിരിച്ചെത്തുമെന്നാണ് വിവരം.

മയ്യന്നൂർ പുത്തലത്ത് താഴകുനി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി സാബി ഷെയ്ക്കിന്റെ മകൾ നർഗീസ് ഖാത്തൂൻ (12), ഇയാളുടെ ഭാര്യയുടെ ബന്ധുവായ രശ്മി മോനി (16) എന്നിവരെയാണ് കഴിഞ്ഞദിവസം കാണാതായത്. വെസ്റ്റ് ബംഗാളിലെ ഹുഗ്ലി ജില്ലയിലെ പാണ്ടുവ സിംലാഗർ ചമ്പഹാത്തി സ്വദേശികളായ ഇവർ മയ്യന്നൂരിലാണ് താമസിച്ചുവരുന്നത്.

കഴിഞ്ഞദിവസം പുലർച്ചെയാണ് താമസിക്കുന്ന വീട്ടിൽ നിന്നും കുട്ടികളെ കാണാതാകുന്നത്. കുട്ടികളെ കാണാതായത് ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷിതാക്കൾ വടകര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഡൽഹി കേന്ദ്രീകരിച്ചാണെന്ന് പോലീസ് മനസ്സിലാക്കി.ഇതോടെ അന്വേഷണസംഘം ഉടൻ തന്നെ ഡൽഹിയിലേക്ക് തിരിക്കുകയും തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ കുട്ടികൾ ജമ്മു കാശ്മീരിൽ ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കുട്ടികൾ എങ്ങനെയാണ് കാശ്മീരിൽ എത്തിയത് എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് സംഘം വടകരയിൽ തിരിച്ചെത്തിയ ശേഷമുള്ള ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂ.

Exit mobile version