Site icon Fourteen Kerala – 14 Kerala News

കാട്ടുപന്നിശല്യം: കർഷകർകൃഷി ഉപേക്ഷിക്കുന്നു

ചേളന്നൂർ : എടക്കര, പട്ടർപാലം ഭാഗങ്ങളിൽ കാട്ടുപന്നിശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കുന്നു. ചെറുകിടകർഷകർ കൂടുതലായുള്ള പ്രദേശമാണ് എടക്കര-പട്ടർപാലം പ്രദേശം. ഒട്ടേറെ ഉത്പന്നങ്ങൾ കൃഷിചെയ്ത് പ്രാദേശികവിപണികളിലും വേങ്ങേരി മാർക്കറ്റിലും എത്തിക്കുന്ന കർഷകർ ഇവിടെയുണ്ട്. കൃഷി ഉപജീവനമാക്കിയ കർഷകരുള്ള മേഖലയാണിത്. കഷ്ടപ്പെട്ടുണ്ടാക്കിയ കൃഷി ഒറ്റരാത്രികൊണ്ട് നശിപ്പിക്കുന്ന അവസ്ഥയാണ്. കൃഷിയിടത്തിലെ മണ്ണിൽ കുഴിയുണ്ടാക്കുക, വാഴയും മറ്റും കുത്തിമറിച്ചിടുക, പിഴുതിടുക തുടങ്ങി വ്യത്യസ്തരീതികളിലാണ് ഇവ കൃഷിനശിപ്പിക്കുന്നതെന്നാണ്‌ കർഷകർ പറയുന്നത്.

രാത്രിയിൽ കർഷകർ ഇവയെ നേരിട്ടുകണ്ടിട്ടുണ്ട്. കൂട്ടത്തോടെയാണ് രാത്രിയിൽ കൃഷിയിടത്തിലേക്കിറങ്ങുന്നത്. തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, ചേമ്പ്, ചേന, നെല്ല്, പച്ചക്കറികൾ തുടങ്ങി വിവിധ വിളകൾ സംരക്ഷിക്കാൻ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. വിളവെടുപ്പിനുപാകമായ വാഴക്കൃഷിയുൾപ്പെടെ നശിപ്പിക്കുന്നതോടെ കർഷകർ സാമ്പത്തികപ്രതിസന്ധിയിലാകുകയാണ്. ചേളന്നൂർ 9/5, 9/1, കാക്കൂർ പാലത്തിനുസമീപം തുടങ്ങിയ ഭാഗങ്ങളിലും ഇവയുടെ ശല്യമുണ്ട്. ചേളന്നൂർ നാലാംവാർഡിലുൾപ്പെടുന്ന ഭാഗത്താണ് ഇവയുടെ ശല്യം കൂടുതലുള്ളത്. വലിയ തെങ്ങുവരെ നശിപ്പിക്കുകയാണ്. കിഴങ്ങുവർഗങ്ങൾ തീരെ കൃഷിചെയ്യാൻ കഴിയുന്നില്ല.

Exit mobile version