Site icon Fourteen Kerala – 14 Kerala News

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചു; കൊല്ലത്ത് വയോധികനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊല്ലം : അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് അരിഷ്ടക്കടയിലെ ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം. കൊല്ലപ്പെട്ടത് കടയ്ക്കല്‍ മണലുവട്ടം സ്വദേശി സത്യബാബു(70)വാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സത്യബാബു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 20 ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സത്യബാബു ഇന്നാണ് മരിച്ചത്. സംഭവത്തില്‍ കടയ്ക്കല്‍ തുടയന്നൂര്‍ സ്വദേശിയായ സിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു സംഭവത്തിൽ ഭക്ഷണത്തിന് രുചി പോരെന്നാരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍. പട്ടണക്കാട്, വെട്ടയ്ക്കല്‍ പുറത്താംകുഴി ആശാകുമാറിന്റെ മകന്‍ ഗോകുലിനെ(28)യാണ് ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മദ്യലഹരിയിലായിരുന്ന ഗോകുല്‍ ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് ഗോകുല്‍ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത ആശാകുമാറിനെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു പ്ലേറ്റുകൊണ്ട് തലയ്ക്കടിച്ചു.

തര്‍ക്കം പരിഹരിക്കാനെത്തിയ സഹോദരന്‍ അനന്തുവിന്റെ കയ്യില്‍ കത്തി ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ആശാകുമാറിനെ വണ്ടാനം മെഡിക്കല്‍ കോളേജിലും അനന്തുവിനെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പട്ടണക്കാട് പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഗോകുല്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് പൊലീസ് വ്യക്തമാക്കി.

Exit mobile version