നാസയിൽ നിന്ന് ഇറിഡിയം വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്. ആലപ്പുഴ ഹരിപ്പാട് സ്വദേശി മഹേഷിൽ നിന്ന് 75 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തത്. ഇറിഡിയം മറിച്ചു വിറ്റ് വൻ തോതിൽ ലാഭം ഉണ്ടാക്കാമെന്ന് സംഘം മഹേഷിനെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടന്നത്. മണ്ണാറശാല സ്വദേശിയായ കപിൽ ആണ് ഒന്നാം പ്രതി. തരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാർ മകൻ ജിഷ്ണു, വൈഷണവി, ഭർത്താവ് സന്ദീപ്, കൊല്ലം സ്വദേശി സിനു ധർമ്മരാജൻ എന്നിവർ മറ്റു പ്രതികൾ.പണം ഇരട്ടിപ്പെന്ന വാഗ്ദാനത്തിൽ വീണ മഹേഷ് പറഞ്ഞ തുക പല തവണയായി അയച്ചു നൽകുകയായിരുന്നു. പണവും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെ മഹേഷ് പ്രതികളെ സമീപിച്ചു. തട്ടിപ്പെന്ന് അപ്പോഴും മനസലാക്കിയില്ല. 25 ലക്ഷം കൂടി നൽകിയാൽ 10 ദിവസത്തിനകം മുഴുവൻ തുകയും ലാഭവും തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് വീണ്ടും പണം തട്ടി. പറഞ്ഞ സമയത്ത് പണം വീണ്ടും കിട്ടാതെ വന്നതോടെയാണ് മഹേഷ് പൊലീസിൽ പരാതി നൽകിയത്. സംഭവം തട്ടിപ്പെന്ന് മനസിലാക്കാൻ 75 ലക്ഷം രൂപം നഷ്ടപ്പെടുത്തേണ്ടി വന്നു. കേസിൽ ഹരിപ്പാട് പൊലീസ് അന്വേഷണം തുടരുകയാണ്.
സംസ്ഥാനത്ത് ഒൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ആലപ്പുഴയിലേത്. എന്നാൽ ആലപ്പുഴയുടെ സമീപ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും ഓൺലൈൻ വഴി കോടികളുടെ തട്ടിപ്പാണ് നടന്നത്. പത്തനംതിട്ട കീഴ്വായ്പ്പൂരിൽ കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ വെർച്വൽ അറസ്റ്റിലായെന്നു പറഞ്ഞ് വയോധികരായ ദമ്പതികളിൽ നിന്ന് തട്ടിയെടുടത്ത് ഒരു കോടി നാൽപ്പത് ലക്ഷം രൂപയാണ്. മുംബൈ പോലീസിൽ നിന്നെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.കോട്ടയം മുണ്ടക്കയത്തും സമാന സംഭവം. മുംബൈ പൊലീസിൽ നിന്നെന്നു പറഞ്ഞാണ് മുണ്ടക്കയം സ്വദേശിക്കു വിഡിയോ കോൾ വന്നത്. ഇദ്ദേഹത്തിന്റെ പേരിൽ മുംബൈയിലുള്ള ഒരു ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും അതിൽ നിന്നു 3 കോടി രൂപയുടെ തട്ടിപ്പു നടന്നെന്നും സംഘം ധരിപ്പിച്ചു. വെർച്വൽ അറസ്റ്റിൽ ആണെന്നും വീട്ടിൽനിന്ന് ഇറങ്ങരുതെന്നും ഭീഷണിപ്പെടുത്തി. കേരളത്തിലെ ബാങ്ക് അക്കൗണ്ടുകളിലെ പണം മറ്റൊരു അക്കൗണ്ടിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു. കേരള ഗ്രാമീൺ ബാങ്ക് ജീവനക്കൈാരുടെ ഇടപെടലിലാണ് തട്ടിപ്പ് പൊളിഞ്ഞത്.
