Site icon Fourteen Kerala – 14 Kerala News

ഡി ലിറ്റ് വിവാദത്തിൽ വ്യക്തത വരുത്തണ്ടത് ഗവർണർ; നിലപാട് ആവർത്തിച്ച് കോടിയേരി ബാലകൃഷ്ണൻ

കൊല്ലം: ഡി.ലിറ്റ് വിവാദത്തിൽ വിശദീകരണം നൽകേണ്ടത് ഗവർണറാണെന്ന് ആവർത്തിച്ച് കോടിയേരി. കെ റെയിലിൽ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും പ്രതിപക്ഷത്തെ അനൈക്യം പതിവ് സംഭവമാണെന്നും കോടിയേരി കൊല്ലത്ത് പറഞ്ഞു. 

ഇതിന് പിന്നാലെ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നൽകാൻ ശുപാർശ ചെയ്തെന്ന വാർത്ത തള്ളിയില്ല. രാഷ്ട്രപതിഭവനെ ആദരിക്കണമെന്ന ഭരണഘടനാ ബാധ്യത കൂടി ഓർമ്മിപ്പിച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം. ഭരണഘടനാ സ്ഥാപനങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ഗവർണർ ആവശ്യപ്പെട്ടു. 

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണറുടെ ശുപാർശ സംസ്ഥാന സർക്കാർ ഇടപെട്ട് നിരാകരിച്ചെന്ന വാർത്തകൾ പരോക്ഷമായി ശരിവെക്കുകയാണ് ഗവർണർ. പൗരന്‍റെ കടമകൾ എടുത്തു വിവരിക്കുന്ന ഭരണഘടനയുടെ 51-എ അനുച്ഛേദം പറഞ്ഞാണ് ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയെ ആദരിക്കേണ്ട ബാധ്യത ഓ‌ർമ്മിപ്പിച്ചത്. രാജ്യത്തിന്‍റെ യശസ്സിന് കളങ്കമുണ്ടാക്കിയെന്ന കഴിഞ്ഞ ദിവസത്തെ സൂചനയും ഇന്നത്തെ കടമ ഓർമ്മിപ്പിക്കലും ചെന്നിത്തല തുറന്നുവിട്ട വിവാദം പരിമിതികൾക്കുള്ളിൽ നിന്ന് ഗവർണ്ണർ സമ്മതിക്കുകയാണ്. ഡിലിറ്റ് ശുപാർശ നൽകാൻ അധികാരമില്ലെന്ന വിമർശനങ്ങൾ തള്ളുന്ന ഗവർണ്ണർ പരസ്യചർച്ചകൾ നിർത്തണമെന്നും ആവശ്യപ്പെടുന്നു

എന്നാൽ ഡിലിറ്റിൽ സർക്കാർ–ഗവർണ്ണർ പോര് മുറുകുമ്പോൾ ഇന്നും ഗവർണ്ണറെയാണ് പ്രതിപക്ഷനേതാവ് ലക്ഷ്യം വെക്കുന്നത്. ഗവർണർ വിമർശനത്തിന് അതീതനല്ലെന്ന് പറഞ്ഞ് ഇന്നും പ്രതിപക്ഷ നേതാവ് ഗവർണറെ കടന്നാക്രമിച്ചു. ഭരണഘടനാ സ്ഥാപനമെന്ന പ്രത്യേക പരിഗണനയൊന്നും പറയേണ്ടെന്നും ഉത്തരവാദിത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ ഗവ‍ർണ്ണർക്കെതിരെ നിയമനടപടി എടുക്കുമെന്നുമാണ് സതീശന്‍റെ മുന്നറിയിപ്പ്. 

ഡി ലിറ്റ് വിവാദത്തിൽ സൂചനകളല്ല. ശുപാർശ ചെയ്തോ, കേരള സ‍ർവ്വകലാശാല നിരാകരിച്ചോ എന്ന് ഗവർണ്ണർ വ്യക്തമായി പറയണമെന്നാണ് സിപിഎം നിലപാട്. കേരള സർവ്വകലാശാല മൗനം തുടരുകയാണ്. 

Exit mobile version