Site icon Fourteen Kerala – 14 Kerala News

അപകടത്തിന് ശേഷം കരാർ കമ്പനി അധികൃതർ ബന്ധപ്പെട്ടിട്ടില്ല; അടിമാലി മണ്ണിടിച്ചിലിൽ പരുക്കേറ്റ സന്ധ്യയുടെ സഹോദരൻ

അടിമാലിയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിന് ശേഷം ദേശീയപാത കരാർ കമ്പനി അധികൃതർ ബന്ധപ്പെട്ടിട്ടില്ലെന്ന് സന്ധ്യയുടെ സഹോദരൻ സന്ദീപ് ട്വന്റി ഫോറിനോട്. സർക്കാർ സഹായം ഇതുവരെ ലഭിച്ചിട്ടില്ല. ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പുനൽകിയിട്ടുണ്ട് വേണ്ട നടപടി ക്രമങ്ങൾ അനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് മന്ത്രി പറഞ്ഞതായും സന്ദീപ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മന്ത്രി സന്ധ്യയെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു.സന്ധ്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. കാലിൽ രക്തയോട്ടം നിലച്ചിരുന്നു അതുകൊണ്ടാണ് ഇടത് കാൽ മുറിച്ചുമാറ്റേണ്ടിവന്നത്. വലതുകാലിൽ പരുക്കേറ്റിരുന്നുവെങ്കിലും അത് ഭേദമായി വരുന്നുണ്ടെന്നും സന്ദീപ് പറഞ്ഞു.അതേസമയം, കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചിരുന്നു.മണ്ണിടിഞ്ഞതോടെ, കോൺക്രീറ്റ് മേൽക്കൂര ഇവർക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിച്ചിരുന്നത്. ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. പിന്നീട് സന്ധ്യയെ വിദ​ഗ്ദ ചികിത്സയ്ക്കായി എറണാകുളം രാജ​ഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version