Site icon Fourteen Kerala – 14 Kerala News

പേരാമ്പ്ര എസ്റ്റേറ്റ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ കയറി മർദിച്ചു

ചക്കിട്ടപാറ : പ്ലാന്റേഷൻ കോർപറേഷൻ പേരാമ്പ്ര എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനെ 2 പേർ രാത്രി ക്വാർട്ടേഴ്സിൽ കയറി മർദിച്ചു. എസ്റ്റേറ്റിലെ സീനിയർ ഫീൽഡ് അസിസ്റ്റന്റ് ജെ.മുഹമ്മദ് ഷബീബിനെ (34) ആണ് വ്യാഴാഴ്ച രാത്രി എത്തിയ സംഘം, ഇരുമ്പ് വടിയുമായി ദേഹമാസകലം അടിച്ച് പരുക്കേൽപിച്ചത്. കഴിഞ്ഞ 21ന് മുഹമ്മദ് ഷബീബിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിനു പ്രമുഖ തൊഴിലാളി നേതാവിനെ എസ്റ്റേറ്റ് മാനേജർ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് എ ഏരിയയിൽ നിന്നു ബി ഏരിയയിലേയ്ക്ക് തൊഴിലാളിയെ മാറ്റിയിരുന്നു.

ഈ സംഭവത്തിന്റെ പ്രതികാരമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു. പരുക്കേറ്റ ഉദ്യോഗസ്ഥൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജീവനക്കാരനെ മർദിച്ചതിൽ ഉദ്യോഗസ്ഥരുടെ സംയുക്ത ട്രേഡ് യൂണിയൻ എസ്റ്റേറ്റ് ഓഫിസിലേക്ക് മാർച്ചും പ്രതിഷേധ യോഗവും നടത്തി. എഐടിയുസി സ്റ്റാഫ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി.രാജൻ ഉദ്ഘാടനം ചെയ്തു. എം.പി.പ്രകാശ് അധ്യക്ഷത വഹിച്ചു.

കെ.സതീശൻ, കെ.എൻ.മനോജ് എന്നിവർ പ്രസംഗിച്ചു. ഉദ്യോഗസ്ഥനെ മർദിച്ചവർക്ക് എതിരെ കർശന നടപടിയെടുക്കണമെന്ന് പേരാമ്പ്ര എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ.ഭാസ്കരൻ, വി.പി.രാജൻ, കെ.പി.പ്രേംരാജ്, എം.ജി.സുനിൽ, കെ.പി.ബിജു എന്നിവർ പ്രസംഗിച്ചു. പേരാമ്പ്ര എസ്റ്റേറ്റ് ലേബർ സെന്റർ (എച്ച്എംഎസ്) യോഗം പ്രതിഷേധിച്ചു. യൂണിയൻ പ്രസിഡന്റ് കെ.ജി.രാമനാരായണൻ അധ്യക്ഷത വഹിച്ചു.

വിജു ചെറുവത്തൂർ, ഷാജി വട്ടോളി, എൻ.ജെ.തോമസ്, ഡാനിഷ് കൊമ്മറ്റത്തിൽ, സിന്ധു മൈക്കിൾ, പി.കെ.പ്രേമലത, സി.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു. എസ്റ്റേറ്റ് (ഐഎൻടിയുസി) യൂണിയൻ യോഗം പ്രതിഷേധിച്ചു. എം.കെ.ബിജു അധ്യക്ഷത വഹിച്ചു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് എൽജെഡി നിയോജക മണ്ഡലം പ്രസിഡന്റ് കെ.സജീവൻ, സംസ്ഥാന സെക്രട്ടറി എൻ.കെ.വൽസൻ എന്നിവർ ആവശ്യപ്പെട്ടു.

Exit mobile version