Site icon Fourteen Kerala – 14 Kerala News

കൊല്ലപ്പെട്ട ശാലിനിയുടെ മൃതദേഹത്തിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണ്ണം മോഷ്ടിച്ചു; ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം

കൊല്ലം: പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചു. കൊല്ലപ്പെട്ട, ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയും അണ്‍എയ്ഡഡ് സകൂള്‍ ജീവനക്കാരിയുമായ കലയനാട് സ്വദേശി ശാലിനിയുടെ മൃതദേഹത്തിലുണ്ടായിരുന്ന സ്വർണമാണ് മോഷണം പോയത്. രണ്ടര ലക്ഷത്തോളം വിലവരുന്ന ആഭരണമാണ് മോഷ്ണം പോയത്. പാദസ്വരം, കമ്മൽ, രണ്ട് വള എന്നിവയടക്കം 20 ​ഗ്രാം സ്വർണ്ണമാണ് നഷ്ടപ്പെട്ടത്.

ഭർത്താവ് കൊലപ്പെടുത്തിയ ശാലിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചപ്പോൾ സ്വർണ്ണം അഴിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരി കാഷ്വൽറ്റി വിഭാഗത്തിലെ ഇൻജക്ഷൻ റൂമിലുള്ള അലമാരയിൽ സൂക്ഷിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് അറിയിച്ചതനുസരിച്ചു സ്വര്‍ണം കൈപ്പറ്റാന്‍ ശാലിനിയുടെ അമ്മ ലീല മൂന്നു ദിവസം മുന്‍പ് ആസുപത്രിയിലെത്തിയപ്പോളാണ് മോഷണവിവരം പുറത്തറിഞ്ഞത്.
ആശുപത്രി നഴ്‌സിങ് വിഭാഗത്തിൻ്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. പുനലൂർ താലൂക്ക് ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം 8 നും 11 നും ഇടയിലാണ് മോഷണം നടന്നെന്നും കാട്ടി നഴ്‌സിങ് വിഭാഗത്തിലെ ജീവനക്കാരി 18ന് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നും പൂനലൂര്‍ എസ്‌ഐഎം എസ് അനീഷ് പറഞ്ഞു.
മകൾ മരിച്ച വിഷമത്തിലായിരുന്നുവെന്നും സ്വർണ്ണം ആശുപത്രിയിൽ തന്നെ ഉണ്ടാകുമെന്നാണ് കരുതിയതെന്നും ബന്ധുക്കൾ പറഞ്ഞു. രണ്ടാഴ്ച മുന്‍പും ആഭരണങ്ങള്‍ ഏറ്റുവാങ്ങാനായി ആശുപത്രിയില്‍ എത്തിയെങ്കിലും അവ അലമാരയില്‍ പൂട്ടിവെച്ചിരിക്കുകയാണെന്നും താക്കോല്‍ മറ്റൊരാളുടെ കയ്യില്‍ ആണെന്നുമാണ് നഴ്‌സുമാര്‍ അറിയിച്ചെന്നും ലീല പറഞ്ഞു.

കഴിഞ്ഞമാസം 22 ന് രാവിലെ 6:30നാണ് ശാലിനിയെ ഭര്‍ത്താവ് ഐസക് മാത്യൂ കൊലപ്പെടുത്തിയത്. സമൂഹമാധ്യമത്തില്‍ കൊലപാതക വിവരം പോസ്റ്റിട്ട ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

Exit mobile version