Site icon Fourteen Kerala – 14 Kerala News

ഇരുവരും ഹൊസൂരിലെ സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാർ, ബൈക്കപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കോഴിക്കോട് : കർണാടക – തമിഴ്‌നാട് അതിർത്തിയിലെ ഹൊസൂരിൽ ബൈക്കപകടത്തിൽ മരിച്ച മലയാളി യുവാക്കളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കോഴിക്കോട് നാദാപുരം എടച്ചേരി സ്വദേശി കാര്യാട്ട് ഗംഗാധരൻ-ഇന്ദിര ദമ്പതികളുടെ മകൻ ജി സ്വായൂജ് (28), കോഴിക്കോട് മാറാട് കാഞ്ചി നിലയത്തിൽ മഹേഷ് കുമാർ-രാജലക്ഷ്മി ദമ്പതികളുടെ മകൻ വിജയരാജ് (28) എന്നിവരാണ് മരിച്ചത്.

ഹൊസൂരിലെ സ്വകാര്യ കമ്പനിയിൽ കരാർ ജീവനക്കാരായിരുന്നു ഇരുവരും. തിങ്കളാഴ്‌ച പുലർച്ചെ 3 മണിയോടെ ഹൊസൂർ സിപ്കോട്ട് വ്യവസായ മേഖലയിലെ നിർമ്മാണത്തിലുള്ള പുതിയ പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. യാത്രക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. സായൂജ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വിജയരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ഹൊസൂർ ഗവണ്മെൻ്റ് ഹോസ്‌പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഇരുവരുടെയും ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഹൊസൂർ കൈരളി സമാജം പ്രവർത്തകർ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്‌തു വരുന്നു.

Exit mobile version