Site icon Fourteen Kerala – 14 Kerala News

പോറ്റിയുടെ വാദം പൊളിയുന്നു; അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വർണം പൂശിയ ദ്വാരപാലക പാളി തന്നെയെന്ന് ദേവസ്വം വിജിലൻസ്

പത്തനംതിട്ട: സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം പൊളിയുന്നു. 2019ൽ പോറ്റി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വർണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. സ്വർണം രേഖകളിൽ ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും. സമഗ്ര അന്വേഷണത്തിന് മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെടും.

ദേവസ്വം വിജിലൻസിന്റേതാണ് നിർണായക കണ്ടെത്തൽ. രണ്ടു ദിവസങ്ങളിലായി 7 മണിക്കൂറാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വിജിലൻസ് ചോദ്യം ചെയ്തത്. ആരോപണങ്ങൾ നിഷേധിച്ചെങ്കിലും വിജിലൻസിന്റെ ചില ചോദ്യങ്ങൾക്ക് മുന്നിൽ ഉണ്ണികൃഷ്ണൻ പോറ്റി കുടുങ്ങി. ദേവസ്വം രേഖകളിൽ ശില്പ പാളി ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും.അതേസമയം, ശബരിമല സ്വർണപ്പാളി വിവാദം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. ചോദ്യോത്തര വേളയിൽ വിഷയം ഉയർത്തുന്നതിനൊപ്പം അടിയന്തര പ്രമേയമായി കൊണ്ടുവരാനും ആലോചനയുണ്ട്. ആറ് ബില്ലുകൾ ആണ് സഭയുടെ പരിഗണനയിൽ ഇന്ന് വരുന്നത്.

Exit mobile version