Site icon Fourteen Kerala – 14 Kerala News

വടകര വള്ളിക്കാട് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം; കാറോടിച്ച കടമേരി സ്വദേശിക്ക് ജാമ്യം

വടകര : വള്ളിക്കാട് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ കാറിന്റെ ഡ്രൈവർക്ക് ജാമ്യം. കടമേരി സ്വദേശി പുളിയുള്ളതിൽ അബ്ദുൾ ലത്തീഫിനെ (44) വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ജാമ്യത്തിൽ വിട്ടു. ഇന്നലെയാണ് അബ്ദുൾലത്തീഫിനെ കോഴിക്കോട് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനാപകടമായതിനാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. പൊതുവെ പോലീസ് സ്‌റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കാറുണ്ടെങ്കിലും വിവാദമായ സാഹചര്യത്തിലാണ് പ്രതിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.

ഇക്കഴിഞ്ഞ ഏഴിനാണ് അബ്ദുൾലത്തീഫ് ഓടിച്ച ഇന്നോവ കാറിടിച്ച് വള്ളിക്കാട് കപ്പൊയിൽ സുകൃതത്തിൽ അമൽകൃഷ്ണക്ക് സാരമായി പരിക്കേറ്റതും 13ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടതും. നിർത്താതെ പോയ കാറിനെ പോലീസ് നടത്തിയ ശ്രമകരമായ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പിന്നാലെ ഡ്രൈവർ അബ്ദുൾലത്തീഫിനെ പിടികൂടുകയും ചെയ്തു.

ഇയാളെ ചൊവ്വാഴ്ച വള്ളിക്കാട് എത്തിച്ച് തെളിവെടുത്തു. കാർ ഇടിച്ചത് പട്ടിയെന്ന് കരുതിയാണ് നിർത്താതെ പോയതെന്നാണ് പ്രതി പോലിസിനോട് പറഞ്ഞത്. 1000 ലധികം സി.സി.ടി.വി ദൃശ്യങ്ങളാണ് ഈ കേസിൽ പൊലീസ് പരിശോധിച്ചത്. കോഴിക്കോട് ട്രാവൽ ഏജൻസി നടത്തുകയാണ് പ്രതി. ഏറാമലയിൽ നിന്ന് പ്രതിയുടെ ഭാര്യ വീട്ടിൽ നിന്നാണ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Exit mobile version