Site icon Fourteen Kerala – 14 Kerala News

പതിനെട്ടുകാരിക്ക് നിപ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു; പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിൽ

കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിനെട്ടുകാരിയുടെ മരണം നിപ മൂലമെന്ന സംശയത്തിൽ അധികൃതർ. മലപ്പുറം മങ്കട സ്വദേശിനിയായ പതിനെട്ടുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിപ വൈറസ് ബാധയെ തുടർന്നാണോ മരണം എന്ന സംശയത്തിൽ പോസ്റ്റ്മോർട്ടത്തിന് പിന്നാലെ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റിവായത്. ഇതിന് പിന്നാലെ കൂടുതൽ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. പെൺകുട്ടിയെ പോസ്റ്റുമോർട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും നിലവിൽ ക്വാറന്റീനിലാണ്.

ജൂൺ 28നാണ് 18കാരിയെ വിഷം ഉള്ളിൽച്ചെന്നെന്ന സംശയത്തിൽ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. സാമ്പിൾ മെഡിക്കൽ കോളജിലെ ലെവൽ ടു ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റിവ് റിപ്പോർട്ട് ചെയ്തത്.അതേസമയം സംസ്ഥാനത്ത് ഇതുവരെ 25 പേർ നിപ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. അതിനിടെ നിപ രോഗ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയുടെ പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.

Exit mobile version