ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ അളകനന്ദ നദിയിലേക്ക് 18 യാത്രക്കാരുമായി പോയ ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ഏഴ് പേരെ രക്ഷപ്പെടുത്തി. ബസ് മുകളിലേക്ക് കയറുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞു എന്നാണ് പ്രാഥമിക വിവരം.പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരിൽ ചിലരെ ആശുപത്രികളിലേക്ക് മാറ്റി.
യാത്രക്കാരിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നുണ്ടെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.വടക്കേ ഇന്ത്യയിൽ പലയിടത്തും കനത്ത മഴയാണ്. ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനമുണ്ടായി. ഇതേത്തുടർന്ന് പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി. കാംഗ്ര ജില്ലയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. പത്തിലധികം പേരെ കാണാതായിട്ടുണ്ട്. കുളുവിൽ മൂന്നുപേർ ഒഴുക്കിൽപെട്ടു. നിരവധി വീടുകൾ തകർന്നു.