Site icon Fourteen Kerala – 14 Kerala News

സ്വപ്നകപ്പിൽ കണ്ണീർ വീണു; മരിച്ചവരിൽ ഒരു കുട്ടിയും, ആർ സി ബി കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് പന്ത്രണ്ട് മരണം

ബംഗളൂരൂ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ(ആര്‍സിബി) കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പന്ത്രണ്ട് പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉണ്ടെന്നാണ് പുറത്ത് വരുന്ന വരം. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. ഇരുപത്തിയഞ്ചു പേർക്ക് പരിക്ക്. ആറ് പേരുടെ നില ഗുരുതരമാണ്. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കവേ ആണ് തിക്കും തിരക്കുമുണ്ടായത് . ടീമിനെ അനുമോദിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കായി എത്തിയതായിരുന്നു ആരാധകര്‍.

പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നേടിയ ഐപിഎല്ലിലെ കന്നിക്കിരീടം വമ്പൻ ആഘോഷമാക്കാനായി നിരവധി ആരാധകരാണ് നഗരത്തിൽ തടിച്ചുകൂടിയത്. വിക്ടറി പരേഡിന് പൊലീസ് അനുമതി നിഷേധിച്ചെന്ന വാർത്ത ആരാധകരെ നിരാശരാക്കിയിരുന്നു.

രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ വലിയ തിരക്കായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. പ്രവേശന കവാടത്തിന് മുൻപിലാണ് വലിയ തിരക്കുണ്ടായത്. ആര്‍സിബി താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം ദൃശ്യമായിരുന്നു.

Exit mobile version