Site icon Fourteen Kerala – 14 Kerala News

പ്രതി ഇതരസംസ്ഥാന തൊഴിലാളി? തലയും മുഖവും തല്ലിപ്പൊട്ടിച്ചു, വ്യവസായിയുടെയും ഭാര്യയുടെ മരണത്തില്‍ നടുങ്ങി നാട്

കോട്ടയം: നാടിനെ നടുക്കി തിരുവാതുക്കലില്‍ വ്യവസായിയുടെ ഭാര്യയുടെയും മരണം. ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വീട്ടില്‍ നേരത്തെ ജോലിക്ക് നിന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെന്നാണ് പ്രാഥമിക വിവരം. വിജയകുമാര്‍-മീര ദമ്പതികളെയാണ് വീട്ടിലെ ഇരുമുറികളായി രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ മുന്‍പ് ജോലിക്കുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടില്‍ മോഷണം നടത്തിയതായി ആരോപിച്ച് ഇയാളെ പുറത്താക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വൈരാഗ്യമാണോ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന സംശയത്തിലാണ് പൊലീസും പ്രദേശവാസികളും.വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു. മകളും മകനും ഭാര്യയും ഉള്‍പ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. മകന്‍ അപകടത്തില്‍ മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയത്തെ പ്രമുഖമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ കൂടിയാണ് വിജയകുമാര്‍.

ഇന്ന് പുലര്‍ച്ചെ വീട്ടില്‍ ജോലിക്കെത്തിയയാളാണ് വിജയകുമാറിനെയും മീരയെയും ഇരുമുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുധമുപയോഗിച്ചുള്ള ആഴത്തിലുള്ള മുറിവ് ഇരുവരുടെ ശരീരത്തിലുണ്ടായിരുന്നു.തലയും മുഖവും തല്ലിപ്പൊട്ടിച്ച നിലയിലായിരുന്നുവെന്ന് പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. സ്ഥലത്ത് നിന്നും കോടാലി കണ്ടെത്തിയിട്ടുണ്ട്. അമ്മിക്കല്ല് കൊണ്ടും ഇരുവരെയും ക്രൂരമായി ആക്രമിച്ചെന്ന് നിഗമനം.വീടിന്റെ ഗേറ്റ് പരിസരത്ത് നിന്നും അമ്മിക്കല്ല് കണ്ടെത്തി. വീട്ടിലെയും സമീപത്തെയും സിസിടിവി ഫൂട്ടേജുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Exit mobile version