Site icon Fourteen Kerala – 14 Kerala News

പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം; എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവതിക്കും യുവാവിനും സ്വന്തം ജാമ്യം

വടകര: 58.53 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് എന്ന് ആരോപിച്ച് ജയിലിലടക്കപ്പെട്ട പ്രതികള്‍ക്ക് കോടതി സ്വന്തം ജാമ്യം അനുവദിച്ചു. പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് രാസ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി നടപടി. ഓഗസ്റ്റ് 23ന് പുതുപ്പാടി അനോറേമ്മലുള്ള വാടക വീട്ടില്‍ നിന്നു 58.53 ഗ്രാം എംഡിഎംഎയുമായി തച്ചംപൊയില്‍ ഇരട്ടകുളങ്ങര പുഷ്പ എന്ന റെജീനയെ (42) താമരശ്ശേരി പോലീസ് പിടികൂടി എന്നാണ് കേസ്.

പിന്നീട് പരപ്പന്‍ പൊയില്‍ സ്വദേശി തെക്കെ പുരയില്‍ സനീഷ് കുമാറിനേയും (38) കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തു ജയിലടച്ചു. രണ്ടാഴ്ചക്കുള്ളില്‍ രാസപരിശോധനാ ഫലം വരുത്തണമെന്ന നിയമം പോലീസ് പാലിച്ചില്ല. രാസ പരിശോധനാ ഫലം വന്നപ്പോഴേക്കും എട്ടുമാസം കഴിഞ്ഞു. രാസ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടത്താത്തതിനെ തുടര്‍ന്നാണ് വടകര നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി വി.ജി.ബിജു ഇരുവര്‍ക്കും സ്വന്തം ജാമ്യം അനുവദിച്ചത്. അന്യായമായി പുഷ്പയേയും സനീഷ് കുമാറിനേയും ജയിലിലടച്ച താമരശ്ശേരി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പ്രതികളുടെ അഭിഭാഷകന്‍ പി.പി.സുനില്‍ കുമാര്‍ പറഞ്ഞു.

Exit mobile version