Site icon Fourteen Kerala – 14 Kerala News

വടകര കാരവനിലെ രണ്ടു പേരുടെ മരണം; കാര്‍ബണ്‍ മോണോക്സൈഡ് എങ്ങനെ എത്തി? പരിശോധിക്കാൻ അന്വേഷണസംഘം

കോഴിക്കോട്: വടകരയിൽ കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംയുക്ത പരിശോധനയ്ക്ക് ഒരുങ്ങി അന്വേഷണസംഘം. കാര്‍ബണ്‍ മോണോക്സൈഡ് കാരവനിൽ എത്തിയത് എങ്ങനെയെന്ന് കണ്ടെത്തുകയാണ് സംയുക്ത പരിശോധനയുടെ ലക്ഷ്യം.

രണ്ട് യുവാക്കളുടെ മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എൻഐടി വിദഗ്‌ധരും, പോലീസും, ഫൊറൻസിക്, സയൻ്റിഫിക് , കാരവൻ നിർമാണ കമ്പനി സാങ്കേതിക വിദഗ്ധർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിലുള്ളത്. നാളെ രാവിലെയാണ് പരിശോധന നടത്തുക.മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്‌, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരെയാണ് കാരവനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ.

തിരക്കേറിയ റോഡിനുസമീപം വണ്ടി ഏറെ നേരെ നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ടതിനാൽ നാട്ടുകാർ ആദ്യം പൊലീസിനെ അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Exit mobile version