കോഴിക്കോട്: മകളുടെ അപകടത്തിനും അമ്മയുടെ മരണത്തിനും കാരണക്കാരനായ കാറുടമയെ കണ്ടെത്തിയതിൽ പ്രതികരണവുമായി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ദൃഷാനയുടെ അമ്മ.
നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ദൃഷാനയുടെ അമ്മ പറഞ്ഞു. നീണ്ട 10 മാസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് കാറുടമയെ കണ്ടെത്തുന്നത്.എനിക്ക് അമ്മയെ നഷ്ടപ്പെട്ടില്ലേ. മോൾ കിടപ്പിലായില്ലേ. 11 മാസമായി അവൾ കിടപ്പിലാണ്. സമയമെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇനിയങ്ങോട്ടുള്ള ചികിത്സ ബുദ്ധിമുട്ടാണ്. വീട്ടിൽ പോയാൽ എല്ലാം പുറത്തുനിന്ന് വാങ്ങണം. സത്യം എന്തായാലും ജയിക്കുമെന്നും അമ്മ പറഞ്ഞു.നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ദൃഷാനയെ തിങ്കളാഴ്ച ഡിസ്ച്ചാർജ്ജ് ചെയ്യും.കാർ കണ്ടെത്തിയതും പ്രതിയെ തിരിച്ചറിഞ്ഞതും ആശ്വാസമാണ്. ഇൻഷ്വറൻസ് കിട്ടുമെന്ന പ്രതീക്ഷയും ഇപ്പോൾ ഉണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു.
അപകടം നടന്ന സമയത്ത് വാഹനം കണ്ടെത്തുമെന്ന് കരുതിയിരുന്നു. ഇത്രയും കാലം കഴിഞ്ഞ് കണ്ടെത്തുമെന്ന് കരുതിയിരുന്നില്ല. 6 മാസം കഴിഞ്ഞിട്ടും മാറ്റം ഇല്ലാതെ വന്ന സാഹചര്യത്തിലാണ് ചാനലിൽ കൊടുത്തത്. അല്ലാതെ സാധാരണക്കാരായ മനുഷ്യരുടെ കാര്യത്തിൽ ആരും ഇടപെടാറില്ലെന്നും അമ്മ പറഞ്ഞു