Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; ബസ് കസ്റ്റഡിയിൽ, അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: കോഴിക്കോട്-കുറ്റ്യാടി റോഡിൽ കൂമുള്ളി മിൽമാ ബൂത്തിന് സമീപം ബസ്സിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ ബസ് കസ്റ്റഡിയിൽ എടുത്ത് പൊലീസ്.ഉള്ളിയേരി കൂമുള്ളിയില്‍ മില്‍മ സൊസൈറ്റിക്ക് സമീപം ഇന്നലെ വൈകീട്ട് മൂന്നോടെയാണ് അപകടം നടന്നത്. രതീപ് സഞ്ചരിച്ച ബൈക്കില്‍ ബസ് തട്ടുകയായിരുന്നു. കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമേഗ ബസ്സാണ് അപകടമുണ്ടാക്കിയത്.

അപകടത്തിൽ മലപ്പുറം മുന്നിയൂര്‍ സ്വദേശി രതീപ് നായര്‍ (32) ആണ് മരിച്ചത്.അമിത വേഗതയില്‍ തെറ്റായ ദിശയില്‍ എത്തിയ ബസ്സാണ് യുവാവിന്‍റെ ജീവനെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.ബസ്സിന്റെ വലതു വശം തട്ടി രതീപ് തെറിച്ചു വീഴുകയായിരുന്നു എന്നാണ് വിവരം. റോഡില്‍ വീണ രതീപിന്റെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി.ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈ റൂട്ടില്‍ ബസുകളുടെ അമിത വേഗത യാത്രക്കാരുടെ ജീവനെടുക്കുന്നത് തുടര്‍ക്കഥയാവുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ കൃത്യമായ നടപടി സ്വീകരിക്കാത്തതാണ് ഇതിന് കാരണമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

ഉള്ളിയേരി-അത്തോളി റൂട്ടിൽ പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ വിതരണംചെയ്യുന്ന കമ്പനിയുടെ പ്രതിനിധിയാണ് രദീപ്. ആഴ്ചയിൽ കടകളിൽ കളക്ഷൻ എടുക്കാൻ പതിവുപോലെ ഉള്ളിയേരി ഭാഗത്തുനിന്ന് അത്തോളി ഭാഗത്തേക്ക് യാത്രചെയ്യുകയായിരുന്നു.
അപകടത്തിനു കാരണമായ ബസ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . പോലീസ് അന്വേഷണം ആരംഭിച്ചു.
മൂന്നിയൂർ മാസ് ക്ലബ്ബ് ട്രഷററാണ് മരിച്ച ദീപു എന്ന രദീപ്‌. അച്ഛൻ: കൃഷ്ണൻ നായർ. അമ്മ: രമ. ഭാര്യ: അശ്വിനി. മകൾ: ദേവനന്ദ. സഹോദരങ്ങൾ: രാഗേഷ്, രാജീവ്.

Exit mobile version