Site icon Fourteen Kerala – 14 Kerala News

ഡൽഹിയിൽ ഒമിക്രോൺ ഭീതി; 12 പേർ ആശുപത്രിയിൽ

ഡൽഹിയിൽ ഒമിക്രോൺ ഭീതി. ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന 12 യാത്രക്കാരെ ഡൽഹി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരെ ഇനിയും ടെസ്റ്റ് ചെയ്തിട്ടില്ല.

വ്യാഴാഴ്ച വാർഡിൽ 8 രോഗികളാണ് ഉണ്ടായിരുന്നത്. ഇന്ന് നാല് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഈ എണ്ണം 12ലെത്തി. നാല് പേരിൽ രണ്ട് പേർ ഇംഗ്ലണ്ടിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും മറ്റൊരാൾ ഹോളണ്ടിൽ നിന്നുമാണ് രാജ്യത്ത് എത്തിയത്. ഈ 12 പേരുടെയും സാമ്പിളുകൾ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

അതേസമയം, ഒമിക്രോണിൽ ഭീതി വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഒമിക്രോൺ ബാധിതരുടെ സമ്പർക്കപ്പട്ടിക ശേഖരിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും വാക്‌സിനേഷൻ വേഗത വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ഇന്നലെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ് ഒമിക്രോൺ വകദേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചുവരികയാണ്.

അതേസമയം, പല രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗബാധിതരെ വളരെ നേരത്തെ കണ്ടെത്തുന്നതിനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരിൽ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാർഡിലേക്കും റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവർക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തിൽ കയറുന്നത് മുതൽ എയർപോർട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എയർപോർട്ടുകളിൽ യാത്രക്കാരുടെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയർപോർട്ടുകളിൽ 5 മുതൽ 10 വരെ കിയോസ്‌കുകൾ ഒരുക്കുന്നതാണ്.

Exit mobile version