Site icon Fourteen Kerala – 14 Kerala News

ഉള്ളുലയ്ക്കുന്ന മുദ്രാവാക്യംവിളികള്‍; എകെജി ഭവനില്‍ യച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നേതാക്കൾ

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരമര്‍പ്പിക്കാനായി പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ എത്തിയത് നിരവധി നേതാക്കളാണ്.എല്ലാവരും കണ്ണീരോടെ അദ്ദേഹത്തിന് മുദ്രാവാക്യം വിളിച്ചു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എം എ ബേബി, ബി വി രാഘവുലു, എ വിജയരാഘവന്‍, നിലോല്‍പ്പല്‍ ബസു, തപന്‍ സെന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ ഹേമലത, എ ആര്‍ സിന്ധു, വിക്രം സിങ്, മുരളീധരന്‍, അരുണ്‍കുമാര്‍, ഹന്നന്‍ മൊള്ള എന്നിവര്‍ പ്രിയ സഖാവിന് അന്തിമോപചാരമര്‍പ്പിച്ചു.

എകെജി ഭവനിലെ ജീവനക്കാരും യെച്ചൂരിക്ക് ആദരമര്‍പ്പിച്ചു. മുദ്രാവാക്യംവിളികള്‍ പലകുറി കണ്ണീരിനാല്‍ മുറിഞ്ഞു.മരണവിവരം അറിഞ്ഞതോടെ ഓഫീസിന് മുന്നിലെ ചെങ്കൊടി താഴ്ത്തിക്കെട്ടി. മേശയില്‍ ജമന്തിപ്പൂക്കള്‍ കൊണ്ടൊരുക്കിയ മാലയ്ക്ക് പിന്നില്‍ യെച്ചൂരിയുടെ പുഞ്ചിരിക്കുന്ന ചിത്രം.

ദില്ലി എയിംസിലെ എട്ടാംനിലയിലുള്ള ഐസിയുവില്‍ നിന്ന് കഴിഞ്ഞ ദിവസം നാലരയോടെയാണ് യെച്ചൂരിയുടെ മൃതദേഹം എംബാം ചെയ്യാനായി പുറത്തെത്തിച്ചത്.ചേതനയറ്റ ശരീരം ഡോക്ടര്‍മാര്‍ ആദരവോടെ ഏറ്റുവാങ്ങി. വെള്ളത്തുണി പുതപ്പിച്ച് മീറ്ററുകള്‍ മാത്രമകലെയുള്ള അനാട്ടമി വിഭാഗത്തിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി.
പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഉറ്റസുഹൃത്തുക്കളുമായ പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും എയിംസിലുണ്ടായിരുന്നു. മൃതദേഹം എംബാം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ എംബാം ചെയ്യുന്ന ടേബിള്‍വരെ ബൃന്ദ യെച്ചൂരിയെ അനുഗമിച്ചു.

ദില്ലിയിലെ സിപിഐ എം നേതാവും പതിറ്റാണ്ടുകളായി യെച്ചൂരിയുടെ സുഹൃത്തുമായിരുന്ന നത്ഥു സിങ് ഉള്ളുലയ്ക്കുന്ന മുദ്രാവാക്യത്തോടെ യെച്ചൂരിക്ക് വിട ചൊല്ലി.കേന്ദ്രകമ്മിറ്റിയംഗങ്ങളായ വിജൂ കൃഷ്ണന്‍, കെ എന്‍ ഉമേഷ്, അഖിലേന്ത്യ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, വി ശിവദാസന്‍ എംപി, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, ജനറല്‍ സെക്രട്ടി മയൂഖ് ബിശ്വാസ് തുടങ്ങിയവരും അനാട്ടമി വിഭാഗത്തിലേക്ക് മൃതദേഹത്തെ അനുഗമിച്ചു.

Exit mobile version